താനെ: റോഡിലെ കുഴിയിലോ ആൾത്തുളയിലോ വീണ് മരിച്ചവരുടെ ബന്ധുക്കൾക്ക് ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മുംബൈ ഹൈക്കോടതി. കൂടാതെ പരിക്കേൽക്കുന്നവർക്ക് 50,000 മുതൽ രണ്ടരലക്ഷം രൂപവരെയും നഷ്ടപരിഹാരം നൽകണം. ഈ നഷ്ടപരിഹാരം കരാറുകാരിൽനിന്ന് ഈടാക്കിയ പിഴയിൽനിന്നോ അല്ലെങ്കിൽ അന്വേഷണത്തിനുശേഷം കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥൻ, എൻജിനിയർ, എന്നിവരിൽനിന്നോ ഈടാക്കാനും ഉത്തരവിൽ പറഞ്ഞു.
റോഡിൽ കുഴികൾ നികത്താതെ കിടക്കുക, ആൾത്തുളകൾ തുറന്നു കിടക്കുക തുടങ്ങിയ അശ്രദ്ധകൾ മൂലം അപകടങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട നഗരസഭ, പൊതുനിർമാണ വിഭാഗം, ദേശീയ ഹൈവേ അതോറിറ്റി, കരാറുകാർ, എൻജിനിയർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം ആ അപകടങ്ങൾക്ക് ഉത്തരവാദികളായി കാണുമെന്നും കോടതി ചൂണ്ടിക്കാട്ടി.


