റിയാദ്: 2025-ലെ ആദ്യ ആറുമാസങ്ങളിൽ സൗദി അറേബ്യ സന്ദർശിച്ചത് ആറ് കോടിയിലധികം സഞ്ചാരികളാണ്. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.1 ശതമാനം വർധനവാണ് രേഖപ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. നാല് ശതമാനത്തിന്റെ വളർച്ചയോടെ 161.4 ബില്യൺ റിയാലിന്റെ വരുമാനം ടൂറിസം മേഖലയിലൂടെ രാജ്യത്തിന് ലഭിച്ചു.
റിയാദും കിഴക്കൻ പ്രവിശ്യയുമാണ് ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങൾ. ഭൂരിഭാഗം യാത്രകളും മക്കയും മദീനയും ലക്ഷ്യമാക്കിയ മതസഞ്ചാരങ്ങളായും കുടുംബ സന്ദർശനങ്ങളായുമാണ്. വിദേശ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്നത് ഇന്ത്യ, ഇന്തോനേഷ്യ രാജ്യങ്ങളിൽ നിന്നാണ്
ഈജിപ്ത്, പാകിസ്താൻ, കുവൈത്ത് രാജ്യങ്ങളാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ. മൊത്തം സഞ്ചാരികളിൽ 43 ശതമാനം പേർ താമസത്തിനായി ഹോട്ടലുകൾ തിരഞ്ഞെടുക്കുമ്പോൾ, ശേഷിച്ചവർ അപ്പാർട്മെന്റുകളെയും സ്വകാര്യ വസതികളെയും ആശ്രയിച്ചു. ടൂറിസം മേഖലയിലെ സ്ഥിരതയാർന്ന വളർച്ച രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നതായി മന്ത്രാലയം വിലയിരുത്തി.


