കോഴിക്കോട്: സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വർധനവിനെ തുടർന്ന് കോഴിക്കോട് ജില്ലയെ സൈബർ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻറർ.
ദക്ഷിണേന്ത്യയിൽ സൈബർ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണത്തിൽ ഏഴാം സ്ഥാനത്താണ് കോഴിക്കോട് ജില്ല. ജില്ലയിലെ സൈബർ സാമ്പത്തിക തട്ടിപ്പുകൾ കൂടിയതോടെയാണ് പ്രഖ്യാപനം
കണക്കുകൾ പ്രകാരം ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ 4083 പരാതികളിൽ 13 കോടിയിലധികം രൂപയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ കൈക്കലാക്കിയത്. വ്യാജ ഓൺലൈൻ ട്രേഡിംഗ് സ്കീമുകളും നിക്ഷേപ വാഗ്ദാനങ്ങളും മുഖേനയാണ് കൂടുതൽ കേസുകളും പണനഷ്ടങ്ങളും സംഭവിക്കുന്നത്.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ. ബൈജു അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും തടയാനുമായി ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് ഐഫോർസി.




