റായ്‌പൂർ: ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ ഗുഡ്സ് ട്രെയിനും പാസഞ്ചർ ട്രെയിനും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ 11 മരണം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായിയെന്നാണ് റിപ്പോർട്ട്. കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് റെയിൽവേ അറിയിച്ചു. ബിലാസ്പൂർ- കാട്നി സെക്ഷനിൽ ജയ്റാം നഗർ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. ഒരേ ട്രാക്കിൽ മുന്നിൽ പോയ ഗുഡ്സ് ട്രെയിനിലേക്ക് കോർബ മെമു ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ കോച്ചുകൾ പൂർണമായും തകർന്നിരുന്നു. റെയിൽവേ രക്ഷാ സംഘങ്ങൾ, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ, ആർ.പി.എഫ് ഉദ്യോഗസ്ഥർ, ലോക്കൽ പൊലീസ് എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
ചില കോച്ചുകൾ ഗുഡ്സ് ട്രെയിനിനുമുകളിലേക്ക് കയറുകയും ചിലത് കോച്ചുകൾ പാളം തെറ്റുകയും ചെയ്തു. പരിക്കേറ്റവർക്ക് ചികിത്സ നൽകിയെന്നും റെയിൽവേ അറിയിച്ചു. സിഗ്നലിംഗ് തകരാറോ മാനുഷിക പിഴവോ ആകാം അപകടകാരണമെന്നും അന്വേഷണം ആരംഭിച്ചെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്‌ണുദേവ് സായി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചു.




