തിരുവനന്തപുരം: നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഡേറ്റബാങ്കില്‍ നിന്ന് ഒഴിവാക്കുന്നതിലും തരംമാറ്റി നല്‍കുന്നതിലും പല ജില്ലകളിലും വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലന്‍സ്. സംസ്ഥാനത്തെ 27 റവന്യു ഡിവിഷനല്‍ ഓഫിസുകളിലും തരംമാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 32 ഡപ്യൂട്ടി കലക്ടര്‍മാരുടെ ഓഫിസുകളിലും ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ‘ഓപ്പറേഷന്‍ ഹരിത കവചം’ എന്ന പേരില്‍ സംസ്ഥാനത്തെ 69 ഓഫിസുകളിലാണ് പരിശോധന നടത്തിയത്.
2023 മുതല്‍ ഡേറ്റ ബാങ്കില്‍ നിന്നും ഒഴിവാക്കുന്നതിനും തരം മാറ്റുന്നതിനുമായി ലഭിച്ച അപേക്ഷകളിലെ ഫയലുകള്‍ ആണ് വിജിലന്‍സ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സംസ്ഥാന വ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ കേരള നെല്‍ വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്ത് തണ്ണീര്‍ത്തടങ്ങളും നെല്‍ വയലുകളും ഡേറ്റാബാങ്കില്‍ നിന്നും വ്യാപകമായി ഒഴിവാക്കിയും തരം മാറ്റിയും നല്‍കിയിട്ടുള്ളതായി കണ്ടെത്തി.
ചില ജില്ലകളില്‍ ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തിയതില്‍, തരം മാറ്റപ്പെട്ട ഭൂമി നീര്‍ച്ചാലുകള്‍ ഉള്‍പ്പെടുന്ന മണ്ണ് നിക്ഷേപിച്ച് പരിവര്‍ത്തനപ്പെടുത്തിയതാണെന്നും കണ്ടെത്തി. നിലവില്‍ തണ്ണീര്‍ തടങ്ങളായി നിലനില്‍ക്കുന്ന പ്രദേശത്ത് തണ്ണീര്‍ തടത്തിനുള്ളില്‍ വരുന്ന സ്ഥലങ്ങള്‍ മണ്ണിട്ട് നികത്തി മാറ്റം നേടി പരിവര്‍ത്തനപ്പെടുത്തിയതും വിജിലന്‍സ് കണ്ടെത്തി. തരം മാറ്റേണ്ട ഭൂമിയുടെ വിസ്തൃതി 20.20 ആറില്‍ അധികരിക്കുന്ന പക്ഷം, ഭൂമിയുടെ 10% ജലസംരക്ഷണ നടപടികള്‍ക്കായി നീക്കിവയ്ക്കണമെന്ന ചട്ടം പാലിച്ചിട്ടില്ല. പരിശോധന നടത്തിയ പല സ്ഥലങ്ങളിലും 10% ഭൂമി ജലസംരക്ഷണ നടപടിക്കായി മാറ്റി വച്ചതായി ഉറപ്പ് വരുത്താതെ ഉദ്യോഗസ്ഥര്‍ തരം മാറ്റം അനുവദിച്ച് ഉത്തരവ് നല്‍കിയിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ തരം മാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയില്‍ നിന്നും 4,59,000 രൂപ ഗൂഗിള്‍ പേ മുഖാന്തരം കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഓഫിസിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥന്റെ ഗൂഗിള്‍ പേ വഴി സംശയാസ്പദമായ നിലയില്‍ നടത്തിയ 11,69,000 രൂപയുടെ ഇടപാടുകളും വിജിലന്‍സ് കണ്ടെത്തി.
മലപ്പുറം ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഡേറ്റ ബാങ്കില്‍ നിന്നും ഒഴിവാക്കുന്നതിനായി ഒരു തവണ അപേക്ഷിക്കുകയും, അപേക്ഷ നിരാകരിക്കുകയും ചെയ്ത കേസില്‍ വസ്തു മറ്റൊരാളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ശേഷം പുതിയ അപേക്ഷ നല്‍കി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തരം മാറ്റല്‍ ഉത്തരവ് നേടിയെടുത്തതും കണ്ടെത്തി. ഒരു ഓഫിസില്‍ 11 അപേക്ഷകളില്‍ അപേക്ഷകരുടെ ഫോണ്‍ നമ്പറിന്റെ സ്ഥാനത്ത് ഒരേ ഫോണ്‍ നമ്പര്‍ നല്‍കിയിരിക്കുന്നതായി കണ്ടെത്തി.










