കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലുള്ള ഫ്രഷ് കട്ട് അറവ് മാലിന്യസംസ്‌കരണ പ്ലാന്‍റിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടന്ന പ്ലാന്റ്, പൊലീസ് സുരക്ഷയില്‍ നിയന്ത്രിതമായി പ്രവര്‍ത്തനം തുടങ്ങി. ഹൈക്കോടതി കഴിഞ്ഞ ദിവസം പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിരുന്നു.
നിരോധനാജ്ഞ നവംബര്‍ 13 വരെ ദീർഘിപ്പിച്ചിരിക്കുകയാണ്. 163-ാം വകുപ്പ് പ്രകാരം പ്ലാന്റിന്റെ 300 മീറ്റര്‍ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലുള്ള റോഡിന്റെ ഇരുവശത്തുള്ള 50 മീറ്റര്‍ പ്രദേശം, അമ്പായത്തോട് ജങ്ഷന്‍ ചുറ്റളവ് 100 മീറ്റര്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ബാധകമാണ്.
ഈ പ്രദേശങ്ങളില്‍ നാലോ അതില്‍ കൂടുതലോ ആളുകള്‍ ഒരുമിച്ച് സമരം, പൊതുപ്രകടനം, പ്രതിഷേധം എന്നിവ നടത്തുന്നതിനും വിലക്കേര്‍പ്പിച്ചിട്ടുണ്ട്.



