മലപ്പുറം : ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിന് വനം വകുപ്പ് തടസം നിൽക്കുന്നുവെന്ന് ആരോപിച്ച് മലപ്പുറം നിലമ്പൂർ സൗത്ത് ഡി എഫ് ഒ ഓഫീസിനു മുന്നിൽ മരത്തിന് മുകളിൽ കയറി ആദിവാസി യുവാക്കൾ ആത്മഹത്യാ ഭീഷണി മുഴക്കി. നാല് മണിക്കൂർ നീണ്ട ശ്രമത്തിന് ശേഷം യുവാക്കളെ അനുനയിപ്പിച്ച് താഴെയിറക്കി.
കരുളായി പുലിമുണ്ട ഉന്നതിയിലെ ബാബുരാജും വിനീതുമാണ് മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. 2019 ലെ പ്രളയത്തിൽ വീടും ഭൂമിയും നഷ്ടമായ ഇവർക്ക് ഭൂമി ലഭിച്ചിട്ടില്ല. വനത്തിന് നടുവിലെ ഉന്നതിയിലെ കുടുംബങ്ങൾക്ക് വനാവകാശ നിയമ പ്രകാരം ഭൂമി നൽകാനായിരുന്നു തീരുമാനം.എന്നാൽ വനം വകുപ്പ് തടസം നില്കുന്നു എന്നു ആരോപിച്ചായിരുന്നു പ്രതിഷേധം.
പ്രളയത്തിൽ വീട് നഷ്ടമായ നിരവധി കുടുംബങ്ങൾക്ക് ഇപ്പോഴും പകരം ഭൂമി നൽകിയിട്ടില്ല. നാല് മണിക്കൂറിന് ശേഷം തഹസീൽദാർ എത്തി നടത്തിയ ചർച്ചയിലാണ് യുവാക്കൾ വഴങ്ങിയത്. സാങ്കേതികത്വങ്ങൾ മറികടന്ന് പത്ത് ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് തഹസീൽദാർ ഉറപ്പ് നൽകി
ഉന്നതിയിലുള്ളവർക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.










