മലപ്പുറം: മലപ്പുറം എടപ്പാളിൽ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. കണ്ടനകം സ്വദേശിനി അനിതാകുമാരി (57) യാണ് സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജന (27) യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പൊലീസിൻ്റെ നിഗമനം.
രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.തുടർന്ന് ഇരുവരേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഡ്രമ്മിൽ മുക്കിയാണ് അഞ്ജനയെ കൊന്നതെന്നാണ് വിവരം. ശേഷം വീടിനു സമീപത്തെ മരത്തിൽ അനിത തൂങ്ങി മരിക്കുകയായിരുന്നു. അനിതാകുമാരിയുടെ ഭർത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഈ സംഭവത്തിൽ ഇവർ വിഷാദത്തിലായിരുന്നു. കൂടാതെ മകളുടെ രോഗത്തിന് ചികിത്സ കിട്ടാതിരുന്നതും അനിതാകുമാരിയെ അലട്ടിയിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.






