തിരുവനന്തപുരം: കേരളത്തിൽ സി.പി.എം – ബിജെ.പി ബന്ധത്തിൻ്റെ പാലമായി പ്രവർത്തിക്കുന്നത് ജനതാദൾ (എസ്) ആണെന്ന് ചെറിയാൻ ഫിലിപ്പ്. ദേശീയ തലത്തിൽ ബി.ജെ.പി സഖ്യകക്ഷിയായ ദേവ ഗൗഢ നയിക്കുന്ന ജനതാദൾ (എസ്) നെ എൽ.ഡി.എഫിൽ നിന്നും പുറത്താക്കാത്തത് ഈ ഉപകാരസ്മരണ മൂലമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ ജില്ലകളിലും വിവിധ തലങ്ങളിൽ ജനതാദൾ (എസ്) പ്രതിനിധികൾ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്നു. ഇന്ത്യാ മുന്നണി കക്ഷിയായ രാഷ്ട്രീയ ജനതാദളിന് ( ആർ. ജെ.ഡി) നാമമാത്രമായ സീറ്റുകൾ മാത്രമാണ് നൽകിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി മന്ത്രിസഭയിൽ ജനതാദളിലെ (എസ്) കുമാരസ്വാമി മന്ത്രിയായിരിക്കുമ്പോൾ പിണറായി മന്ത്രിസഭയിൽ കെ.കൃഷ്ണൻ കുട്ടി ഇപ്പോഴും തുടരുന്നു. എൽ.ഡി.എഫ് ഘടകകക്ഷികൾക്കെല്ലാം മന്ത്രി സ്ഥാനം നൽകിയപ്പോൾ രാഷ്ട്രീയ ജനതാദളിലെ കെ.പി. മോഹനനെ മാത്രം ഒഴിവാക്കിയെന്നും അദ്ദേഹം ചൂടികാട്ടി.
നിലവിലുണ്ടായിരുന്ന രാജ്യസഭാ സ്ഥാനം കേരള കോൺഗ്രസിലെ ജോസ്. കെ. മാണിക്ക് നൽകിയപ്പോൾ രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ് കുമാറിന് നൽകിയില്ല. രാഷ്ട്രീയ ജനതാദളിനെ പൂർണ്ണമായും അവഗണിക്കുന്നത് ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




