കണ്ണൂർ: പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് മുന്നറിയിപ്പുമായി സിപിഎം സഹചാരി അർജുൻ ആയങ്കി. പാർട്ടിക്ക് സ്ലീപ്പർ സെൽ ഉണ്ടന്നും ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തുമെന്നും അർജുൻ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പാലക്കാട് മനോരമ ന്യൂസ് നടത്തിയ ചർച്ചയ്ക്കിടെ പ്രശാന്ത് ശിവൻ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് അർജുൻ ആയങ്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.
‘‘പാലക്കാടുള്ള പ്രശാന്ത് ശിവനോടാണ്. തുടരും സിനിമ ഇറങ്ങിയപ്പോൾ മോഹൻലാലിന്റെ സ്ലീപ്പർ സെൽ ഫാൻസിനെപ്പറ്റി ഒരു സംസാരം ഉണ്ടായി. മോഹൻലാലിന്റെ നല്ല സിനിമ ഇറങ്ങിയാൽ പ്രായഭേദമന്യേ ജനങ്ങൾ തിയറ്ററിൽ ഇരച്ചുകയറും. അങ്ങനെയൊരു പ്രതിഭാസം മോഹൻലാലിനുണ്ട്. അങ്ങനൊരു പ്രതിഭാസം സിപിഎമ്മിനുമുണ്ട്. ഭരണത്തിൽ ആയതുകൊണ്ട് സൈലന്റ് ആയി നല്ലനടപ്പിന് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം സ്ലീപ്പർ സെൽസ് പാർട്ടിക്കുണ്ട്. പാർട്ടി പരിപാടികളിലോ ജാഥകളിലോ അവരെ കണ്ടെന്ന് വരില്ല. പക്ഷേ പാർട്ടിക്ക് നേരെ ഒരാക്രമണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തും. ജീവനും ജീവിതവും മറന്ന് പോരാടും, യുദ്ധം ചെയ്യും. പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ്. അവിടെ വ്യക്തിയില്ല’’– അർജുൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.
‘‘ചാണകത്തിൽ ചവിട്ടാതിരിക്കുക എന്നത് പോലെ തന്നെ ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചില സന്ദർഭങ്ങളിൽ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്’’ എന്നാണ് സംഘർഷത്തിനു പിന്നാലെ ആര്ഷോ സമൂഹ മാധ്യമത്തിൽ കുറിച്ചത്.




