കോട്ടയം: മെഡിക്കൽ കോളജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രി 50 വർഷം പൂർത്തിയാക്കുന്നു. 1975ൽ 26 ഏക്കറും അതിന് സമാനമായ കെട്ടിടങ്ങളും ഇഎസ്ഐ കോർപറേഷൻ ആരോഗ്യ വകുപ്പിന് വിട്ടുനൽകിയതോടെയാണ് മെഡിക്കൽ കോളജിന്റെ ഭാഗമായി കുട്ടികളുടെ ആശുപത്രി ആരംഭിച്ചത്.
ആദ്യ കാലത്തു സൂപ്രണ്ട് ഡോ. എൽസി ഫിലിപ്പിന്റെയും, പീഡിയാട്രിക് സർജൻ ഡോ. മാണി നൈനാന്റെയും നേതൃത്വത്തിൽ 5 കിടക്കകളുള്ള ഒരു വാർഡ് ഒരുക്കിയായിരുന്നു തുടക്കം. 50 വർഷം പിന്നിടുമ്പോൾ ഒരു വർഷം 1.5 ലക്ഷത്തിൽ പരം കൂട്ടികളെ ഒപിയിൽ ചികിത്സിക്കാനും 10,000 കുട്ടികളെ കിടത്തി ചികിത്സിക്കാനും കഴിയുന്ന രീതിയിൽ ഇത് വളർന്നു കഴിഞ്ഞു.
നൂറ്റിയെഴുപത്തിൽ പരം കുട്ടികളെ കിടത്തി ചികിത്സിക്കാനുള്ള കിടക്കകൾ, 15 കിടക്കകളുള്ള പീഡിയാട്രിക് ഐസിയു, 5 കിടക്കകൾ വീതമുള്ള ഹൈ ഡിപ്പന്റൻസി യൂണിറ്റ്, നവജാത ശിശുക്കൾക്കുള്ള ഐ സി യു യൂണിറ്റ്, സർജിക്കൽ ഐ സി യു ഇവയെല്ലാം കുട്ടികളുടെ ആശുപത്രിയുടെ സൗകര്യങ്ങൾ ആണ്. 3 മെഡിസിൻ യൂണിറ്റുകൾ, ഒരു സർജറി യൂണിറ്റ്, ഒരു നിയോനേറ്റോളജി യൂണിറ്റ് എന്നിവയിലൂടെ വിദഗ്ധ ചികിത്സ നൽകി വരുന്നു.
മാത്രമല്ല, പീഡിയാട്രിക് ന്യൂറോളജി, ഹൈറിസ്ക് നവജാത ശിശു ക്ലിനിക്, എൻഡോക്രൈനോളജി, ആസ്മ ക്ലിനിക്, പീഡിയാട്രിക് നെഫ്രോളജി, പീഡിയാട്രിക് കാർഡിയോളജി, ജനറ്റിക്സ്, ട്രൈസോമ്നിയ എന്നിവയ്ക്കായി പ്രത്യേക ക്ലിനിക്കുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ലബോറട്ടറി, എക്സ്റേ, അൾട്രാ സൗണ്ട് സ്കാനിങ്, കൂടാതെ എച്ച്എഫ്എൻസി സംവിധാനം എന്നിവയും കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാനായി ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കോട്ടയം ജില്ലയ്ക്കു പുറമേ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ളവരും കുട്ടികളുമായി ഇവിടെ ചികിത്സക്ക് എത്താറുണ്ട്.










