കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിലെ കടുത്തുരുത്തി ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി 24-കാരിആൻമരിയ ജോർജ്. യു.ഡി.എഫ്. പാനലിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് ആൻമരിയ. നിലവിൽ കെ.എസ്.യു. കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായ ഇവർക്ക് ഇത് കന്നിയങ്കമാണ്.
കുര്യനാട് ചാവറ ഹിൽസ് സി.എം.ഐ. പബ്ലിക് സ്‌കൂളിലെ അധ്യാപിക കൂടിയാണ് ആൻമരിയ. കഴിഞ്ഞ തവണ 2000-ൽ താഴെ വോട്ടുകൾക്കാണ് കോൺഗ്രസിന് കടുത്തുരുത്തി ഡിവിഷൻ നഷ്ടപ്പെട്ടത്. അത് തിരിച്ചുപിടിക്കുന്നതിനായി ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയതാണെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി സുനു ജോർജ് പറഞ്ഞു.
കടുത്തുരുത്തി പഞ്ചായത്ത് 10-ാം വാർഡിലെ കേരള കോൺഗ്രസ് വാർഡ് പ്രസിഡന്റായ മുട്ടുചിറ പന്തിരുപറയിൽ ജോർജിന്റെയും മേഴ്സി മാത്യുവിന്റെയും മകളാണ് ആൻമരിയ. ചെറുപ്പംമുതലേ അച്ഛന്റെ കേരള കോൺഗ്രസ് രാഷ്ട്രീയം കണ്ടുവളർന്നാണ് ആൻമരിയയെ രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചത്,
കഴിഞ്ഞ നാല് വർഷമായി കോൺഗ്രസിന്റെ സൈബർ ഇടങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് കെ.എസ്.യു. ജില്ലാ ജനറൽ സെക്രട്ടറിയായത്. പാലാ രൂപത എസ്.എം.വൈ.എം. സിൻഡിക്കേറ്റ് മെമ്പറും, വിദ്യാഭ്യാസകാലത്ത് പ്രസംഗ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയ മികവുറ്റ പ്രസംഗിക കൂടിയാണ് ആൻമരിയ. പൊളിറ്റിക്കൽ സയൻസിൽ ബി.എ. ബിരുദവും ടി.ടി.സിയും പാസായ ആൻമരിയയ്ക്ക് അലിൻ മരിയ എന്നൊരു സഹോദരിയുണ്ട്.






