മലപ്പുറം : കൊളത്തൂർ ഓണപ്പുട സ്വദേശി കുമുള്ളിക്കളം ശ്രീകുമാറിന്റെ മകൾ പ്രവീണയ്ക്ക് ആവശ്യമായ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും തുടർചികിത്സയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ബസുകൾ കാരുണ്യ യാത്രകൾ നടത്തി. ഇന്നലെ മൂന്നുബസുകൾ നടത്തിയ യാത്രയിൽ നിന്നുമുള്ള മുഴുവൻ വരുമാനവും പ്രവീണയുടെ ചികിത്സാ ഫണ്ടിലേക്ക് നൽകി. നാളെ രണ്ടുബസുകൾ കൂടി കാരുണ്യ സേവനത്തിന് ഇറങ്ങാനിരിക്കുകയാണ്.
പെരിന്തൽമണ്ണ–വളാഞ്ചേരി റൂട്ടിൽ ഓടുന്ന രണ്ട് മേലേപ്പറമ്പത്ത് ബസുകളും അമൃത ബസുമാണ് ഇന്നലെ സർവീസ് ചെയ്തതിൽ നിന്നും ലഭിച്ച വരുമാനം പൂർണമായും സംഭാവന ചെയ്തത്. നാളെ സി.കെ.ബി.യും അൽ-അമീൻ ബസുകളും കാരുണ്യ യാത്ര നടത്തും.
ഈ മാസം 28-ന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവീണയുടെ അടിയന്തര വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. 20 ലക്ഷത്തിലധികം രൂപയായിരിക്കും ചികിത്സാചെലവ്. ദൈനംദിന ജീവിതച്ചെലവുകൾ തന്നെ ബുദ്ധിമുട്ടോടെ നീക്കുന്ന തയ്യൽ തൊഴിലാളിയായ പിതാവിനും പെയിന്റിങ് ജോലിക്കാരനായ സഹോദരനും ആവശ്യമായ തുക കണ്ടെത്താൻ സാധ്യമല്ലാത്ത സാഹചര്യത്തിലാണ്.
പ്രവീണയുടെ ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ എം. സേതുമാധവൻ ചെയർമാനായും, കലമ്പൻ ബാപ്പു കൺവീനറായും വിജയലക്ഷ്മി ട്രഷററായും സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.









