കോഴിക്കോട് : അധികാരത്തിൽ എത്തിയാൽ മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറയ്ക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ 552-ആം ഖണ്ഡികയിലെ വാഗ്ദാനം. എന്നാൽ അധികാരം ലഭിച്ചതിന് ശേഷം ബാറുകളും മദ്യശാലകളും വർധിപ്പിച്ച നടപടിയാണ് ജനവഞ്ചനയെന്ന് കേരള മദ്യനിരോധന സമിതി ആരോപിച്ചു. ഈ നിലപാട് എൽ.ഡി.എഫ് തിരുത്തണമെന്ന് സമിതി ആവശ്യപ്പെട്ടു.
സമിതിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആറുദിവസത്തെ തെരഞ്ഞെടുപ്പ് ഇടപെടൽ പ്രഖ്യാപന യാത്രയുടെ ഭാഗമായി നടന്ന സമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. യാത്രയുടെ രണ്ടാം ദിവസത്തെ പരിപാടി കോഴിക്കോട് തൊണ്ടയാട്ട് വെച്ച് കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡൻറ് ടി. കെ. എ. അസീസ് ഉദ്ഘാടനം ചെയ്തു. മദ്യനിരോധന സമിതി സംസ്ഥാന കോ-ഓർഡിനേറ്റർ പ്രൊഫ. ടി. എം. രവീന്ദ്രൻ അധ്യക്ഷനായിരുന്നു. ജാഥാ ലീഡർ ചൈത്രം രാജീവൻ, ബി.കെ. കൗസല്യ, പ്രൊഫ. ഓ.ജെ. ചിന്നമ്മ, അബു അന്നശ്ശേരി, ചന്ദ്രൻ കടക്കനാരി, ശോഭ പെരുവയൽ എന്നിവർ സംസാരിച്ചു.






