കൊച്ചി: വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ അഞ്ചുപേരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഫോണിൽ പണം അയച്ചതായി കടയുടമകളെ കാണിച്ചിരുന്നുവെങ്കിലും, യഥാർത്ഥത്തിൽ തുക അക്കൗണ്ടിൽ എത്താത്തതിനെ തുടർന്ന് ഹോട്ടൽ ഉടമകളുടെ പരാതിയാണ് അന്വേഷണത്തിന് വഴിവെച്ചത്.
അറസ്റ്റിലായവരിൽ നാല് പേർ കൊയിലാണ്ടി സ്വദേശികളും ഒരാൾ തിരുവനന്തപുരം സ്വദേശിയുമാണ്.
കളമശേരി, എളമക്കര മേഖലകളിലെ വിവിധ കടകളിൽ നിന്നും സാധനങ്ങളും ഭക്ഷണവും വാങ്ങിയ ശേഷം യുപിഐ പെയ്മെന്റ് ചെയ്തത് കാണിച്ചാണ് തട്ടിപ്പ് നടന്നത്. ബിൽ അടച്ചതായി ഫോണിൽ ‘ടിക്ക്’ കാണിച്ചെങ്കിലും കടകളിൽ സ്ഥാപിച്ച സൗണ്ട്‌ബോക്സുകളിൽ അറിയിപ്പുകൾ വരാത്തതിനെ സാങ്കേതിക തകരാറായി പ്രതികൾ വ്യാഖ്യാനിച്ച് വ്യാപാരികളെ വിശ്വസിപ്പിക്കുകയായിരുന്നു. ഏകദേശം മൂന്ന് ലക്ഷം രൂപയോളം തട്ടിപ്പ് നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.
ഇന്നലെ കളമശേരിയിലെ ഒരു ഹോട്ടലിൽ 4,000 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം വ്യാജ പെയ്മെന്റിലൂടെ രക്ഷപ്പെട്ട ഇവർ വൈകുന്നേരം വീണ്ടും അതേ ഹോട്ടലിൽ എത്തി. പണം നൽകുമ്പോൾ സംശയം തോന്നിയ ഉടമകൾ സംഘത്തെ തടഞ്ഞുവച്ചു പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ വ്യാപകമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ഓൺലൈൻ പണമിടപാടുകളിൽ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് കടയുടമകൾക്ക് മുന്നറിയിപ്പ് നൽകി.



