തിരുവനന്തപുരം: നവംബർ 21 ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റിലേയ്ക്ക് മാർച്ച് നടത്തി. എംഎസ്‌സി. എൽസ 3 കപ്പൽ മുങ്ങിയതുമൂലം കടലിൽ കിടക്കുന്ന കണ്ടെയ്നറുകളും മാലിന്യങ്ങളും നീക്കം ചെയ്യുക, മുതലപ്പൊഴിയിൽ അപകടത്തിൽ മരണമടഞ്ഞ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുക, വിഴഞ്ഞം വാണിജ്യ ഹാർബർ നിർമാണവും കാലാവസ്ഥ വ്യതിയാനവും മൂലം വീടും സ്ഥലവും നഷ്ടപ്പെടുന്ന തീരദേശവാസികൾക്ക് 5 സെന്റ് ഭൂമിയും വാസയോഗ്യമായ വീടും നൽകുക, വിഴിഞ്ഞം തുറമുഖത്തിൻ്റെ പ്രവർത്തന ഫലമായി ജോലി നഷ്‌ടപ്പെടുന്ന മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ബദൽ തൊഴിൽ സംരംഭങ്ങൾ ഒരുക്കുക, കപ്പൽചാൽ മൂലം ഉണ്ടാകുന്ന തടസ്സങ്ങൾ മാറ്റി മത്സ്യത്തൊഴിലാളികൾക്ക് അതാത് ഗ്രാമങ്ങളിൽനിന്നും നേരിട്ട് മത്സ്യബന്ധനം നടത്തുവാനുള്ള സാഹചര്യം ഒരുക്കുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വലകൾ കണ്ടെയ്‌നറുകളിൽ ചുറ്റി വല കൾക്ക് വലിയ നഷ്‌ടം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നിങ്ങനെ വിവിധ പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും മത്സ്യത്തൊഴിലാളികളുടെ നഷ്ടം പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യാതൊരുവിധ നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ല. പ്ലാസ്റ്റിക് പെല്ലറ്റുകൾ തീരത്തുനിന്നും മാറ്റുന്നതിൻ്റെ പേരിൽ വലിയ അഴിമതിയാണ് നടക്കുന്നത്.
തീരപ്രദേശവുമായി ബന്ധമില്ലാത്ത ആളുകളെ ചില കമ്പനികൾ കൊണ്ടു വന്ന് പെല്ലറ്റുകൾ നീക്കം ചെയ്യുന്ന ഭാവത്തിൽ കോടികളുടെ ഇടപാടാണ് നടന്നുവരുന്നത്. ഇത് ചെയ്യുമ്പോൾ പരമ്പരാഗത ചെറുകിട മത്സ്യത്തൊഴിലാളികൾ പണിയെടുക്കാൻ കഴിയാതെ കടക്കെണിയിൽപ്പെടുകയാണ്. അടിയന്തിരമായി കണ്ടെയ്‌നറുകൾ നീക്കം ചെയ്യണമെന്നും വിഴിഞ്ഞം വാണിജ്യഹാർബറിൻ്റെ നിർമാണവും ആഗോളതാപനത്തിൻ്റെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെടുന്ന തീരദേശവാസികൾക്ക് അഞ്ച് സെന്റ്റ് ഭൂമിയും വാസ യോഗ്യമായ വീടും നൽകുന്നതിനുവേണ്ട പദ്ധതികൾക്ക് രൂപം നൽകണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരിനോടും തദ്ദേശ സ്ഥാപനങ്ങളോടും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന രീതിയിലുള്ള പ്രകടനപത്രിക പുറത്തിറക്കുന്ന മുന്നണികളെ സഹായി ക്കുന്നതിനുള്ള നിലപാട് സ്വീകരിക്കുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്‌തുകൊണ്ട് ജില്ലാ പ്രസിഡന്റ് ആന്റോ എലിയാസ് പറഞ്ഞു. ജില്ലാ സെക്രട്ടറി ഫ്രെഡി അടിമലത്തുറ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സിസ്റ്റർ മേഴ്സസി മാത്യു, ജനറ്റ് ക്ലീറ്റസ്, മത്സ്യത്തൊഴിലാളി നേതാക്കളായ അഡ്വ. മുഹ്‌മീന, അൽഫോൺസ് ജോർജ്ജ്, ആർ. ജോസഫ് ലോപ്പസ്, അഞ്ചു തെങ്ങ് യേശുദാസൻ, ലിമാ സുനിൽ, വൈലറ്റ് ലോറൻസ്, കോവളം ബാദുഷ, വിമല ദാസ്, ഗീതാ ബിജു, കാർമൽ ബെനഡിറ്റ് എന്നിവർ സംസാരിച്ചു






