മലപ്പുറം: ഇന്ത്യൻ ദേശീയ ടീം ഫുട്ബോൾ താരം മുഹമ്മദ് സനാന് സ്വന്തം നാടായ കാരക്കുന്നിൽ ഉജ്ജ്വല സ്വീകരണം. ബാന്റ് മേളങ്ങളുടെയും കരിമരുന്ന് പ്രയോഗത്തിൻ്റെയും അകമ്പടിയിൽ നടന്ന ചടങ്ങ് തൃക്കലങ്ങോടിനെ ആവേശത്തിമിർപ്പിലാക്കി. വൈകുന്നേരം 5 മണിക്ക് മരത്താണി ടൗണിൽ നിന്നാണ് താരത്തിനുള്ള രാജകീയ വരവേൽപ്പ് ആരംഭിച്ചത്.
തുറന്ന വാഹനത്തിൽ ആനയിക്കപ്പെട്ട താരത്തെ കാണാൻ വഴിയോരങ്ങളിൽ നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ബാന്റ് മേളങ്ങളും ആകാശത്ത് വർണ്ണവിസ്മയം തീർത്ത കരിമരുന്ന് പ്രയോഗവും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഹാജിയാർ പടി, പള്ളിപ്പടി, അയ്യങ്കോട്, കാരക്കുന്ന് ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോയ സ്വീകരണ ഘോഷയാത്ര പള്ളിപ്പടിയിൽ ഉജ്ജ്വല സമാപനമായിരുന്നു.
” ഫുട്ബോളിൽ തന്നെക്കാൾ കഴിവുള്ള ഒരുപാട് പേർ നമ്മുടെ നാട്ടിൽ ഉണ്ടെന്നും ഓരോരുത്തരും ഉയരങ്ങളിലെത്താൻ പ്രയത്നിക്കണമെന്നും” സനാൻ കൂട്ടിച്ചേർത്തു. നാട്ടുകാരുടെ സ്നേഹത്തിനും ഇതിന് മുൻകൈയെടുത്ത പള്ളിപ്പടിയിലെ സെഞ്ച്വറി ക്ലബ്ബിനു നന്ദിയും കടപ്പാടം ഏറെയുണ്ടെന്നും സനാൻ പറഞ്ഞു




