കോഴിക്കോട് : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഹരിതചട്ടം കർശനമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത ഫ്ലക്സ് പിടികൂടി. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ വൻകിട പ്രിന്റിംഗ് മെറ്റീരിയൽ വിൽപ്പനശാലകളിൽ നിന്നായി 550 കിലോ നിരോധിത ഫ്ലക്‌സാണ് പിടിച്ചെടുത്തത്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്ലാസ്റ്റിക്, ഫ്ലക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കൾ ഒഴിവാക്കണമെന്ന കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ എ.എൻ. അഭിലാഷ്, വി. ഡസ്നി, കെ. സതീഷ് ബാബു, ഡി.ആർ. രജനി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു










