തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ പുതുതായി പ്രവർത്തനം ആരംഭിച്ച കാത്ത് ലാബിൽ ജീവനക്കാരുടെ നിയമനമടക്കമുള്ള മറ്റ് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നില്ലെന്ന് പരാതി.
കെഎച്ച്ആർഡബ്ല്യുഎസിനു കീഴിൽ തുടങ്ങിയ കാത്ത് ലാബിനെതിരേയാണ് ആരോപണം. മൂന്നുമാസം മുൻപാണ് കെഎച്ച്ആർഡബ്ല്യുഎസിന്റെ കാത്ത് ലാബ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ലാബ് പൂർണമായും പ്രവർത്തനമാരംഭിച്ചത്. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയ്‌ക്കായെത്തുന്ന രോഗികൾക്കിത് ആശ്വാസമായിരുന്നു. നീണ്ടനാളത്തെ കാത്തിരിപ്പ് ഒഴിവാക്കാമെന്നതായിരുന്നു നേട്ടം.
കാത്ത് ലാബുകളിൽ ചികിത്സയ്‌ക്ക് എത്തുന്നവരെ ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവിൽ നിരീക്ഷണത്തിലാക്കുകയും അടുത്തദിവസം കെഎച്ച്ആർഡബ്ല്യുഎസ് പേവാർഡിലേക്കോ ജനറൽ വാർഡിലേക്കോ മാറ്റുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ പേ വാർഡുകളിലേക്ക് മാറ്റുമ്പോൾ ഇവരെ പരിചരിക്കാനാവശ്യമായ ജീവനക്കാർക്കാണ് ക്ഷാമം. ഹൃദയശസ്ത്രക്രിയ കഴിഞ്ഞവരായതിനാൽ ഇവരെ ശസ്ത്രക്രിയയ്ക്കുശേഷം പാർപ്പിക്കുന്ന മുറികൾ അതീവ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്.
ഇതിനനുസരിച്ച് നഴ്‌സുമാർ, അറ്റൻഡർമാർ എന്നീ ജീവനക്കാരും വേണം. പഴയ പേവാർഡിലും ഡീലക്‌സിലുമായി നൂറിനടുത്ത് മുറികളാണുള്ളത്. ഇവ ഫലപ്രദമായി ഉപയോഗിക്കണമെന്നാണ് ആവശ്യം.






