കോട്ടയം : കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ പ്രസിദ്ധമായ തൃക്കാർത്തിക ഉത്സവത്തിനു കൊടിയേറി. തന്ത്രി കടിയക്കോൽ ഇല്ലം കെ.എൻ.കൃഷ്ണൻ നമ്പൂതിരി, മധുര ഇല്ലം എം.എസ്.കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി യു.ധന്വിൻ പത്മനാഭൻ എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്.
കൊടിയേറ്റിനു മുൻപായി ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ അറുനാഴി അരിനിവേദ്യം, വിശേഷാൽപൂജ എന്നിവ നടത്തി. ഡിസംബർ 4നാണ് തൃക്കാർത്തിക ദർശനവും പ്രസാദമൂട്ടും. അന്നു പുലർച്ചെ 2.30 മുതൽ ദർശനത്തിനു സൗകര്യം ഉണ്ടായിരിക്കും. ഉത്സവം ആറാട്ടോടെ 5നു സമാപിക്കും.
സജേഷ് സോമൻ (പഞ്ചാരിമേളം), മരുത്തോർവട്ടം ബാബു (നാഗസ്വരം) എന്നിവർ മേളമൊരുക്കി. കൊടിയേറ്റിനു ശേഷം രാശിനോക്കൽ ചടങ്ങും നടന്നു. കർക്കടകം രാശിയിലാണ് കൊടിയേറ്റ് നടന്നത്.
അതോടൊപ്പം സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ.വാസവനും കലാപരിപാടികൾ നടൻ ജയൻ ചേർത്തലയും ഉദ്ഘാടനം ചെയ്തു. ദേവി കാർത്യായനി പുരസ്കാരം കുടമാളൂർ മുരളീധര മാരാർക്ക് സമ്മാനിച്ചു. ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ സന്തോഷ് ജി. പുതുപ്പള്ളിൽ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ.എ.മുരളി കാഞ്ഞിരക്കാട്ട് ഇല്ലം, അരുൺ വാസുദേവൻ, കെ.ആർ.വിജയൻ, ആനന്ദക്കുട്ടൻ ശ്രീനിലയം എന്നിവർ പ്രസംഗിച്ചു.




