കോട്ടയം: ദേവസ്വം ബോർഡിന്റേതടക്കം എരുമേലിയിൽ പാർക്കിങ് മൈതാനങ്ങളിൽ ഭക്തർ നേരിടുന്ന കൊള്ളയ്ക്ക് അവസാനമായില്ല. പാർക്കിങ് നിരക്ക് കൂടുതൽ വാങ്ങിയിട്ടും റവന്യൂ പരിശോധക സംഘം കരാറുകാരനെതിരേ കേസെടുക്കാനോ, പിഴ ഈടാക്കാനോ തയ്യാറാകാത്തതിൽ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഒടുവിൽ വാക്കേറ്റത്തിലെത്തി.
എരുമേലി ദേവസ്വം വലിയ മൈതാനത്ത് അധിക പാർക്കിങ് ഫീസെന്ന് പരാതി ഉയർന്നിരുന്നു. പാർക്കുചെയ്യാൻ വാഹനങ്ങൾ കയറുമ്പോൾ ഫീസ് ഈടാക്കണമെന്നാണ് നിബന്ധന. എന്നാൽ, വാഹനങ്ങൾ ഇറങ്ങിപ്പോകുന്ന സമയത്താണ് ഫീസ് പിരിക്കുന്നത്. ദേവസ്വംബോർഡ് നിശ്ചയിച്ച നിരക്കേ ഈടാക്കാൻ പാടുള്ളു, ഇതിലിരട്ടി തുകയാണ് വാങ്ങിയതെന്ന് തെളിവോടെ ഹാജരാക്കി ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലുള്ള റവന്യൂ കൺട്രോൾ റൂം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയിട്ടും നടപടി എടുത്തില്ലെന്നാണ് ഹൈന്ദവ സംഘടനകളുടെ ആരോപണം.
ഇ-പോസ് മെഷീനിലെ ബില്ലിങ് ഒഴിവാക്കി രസീതാക്കിയെങ്കിലും രസീതിൽ ദേവസ്വം ബോർഡിന്റെ സീലുമില്ല. മലയാളികളായ ഭക്തർക്ക് രസീത് നൽകുമ്പോൾ ഇതരസംസ്ഥാന ഭക്തർക്ക് ഇ-പോസ് ബില്ല് നൽകുന്നതായാണ് കരാറുകാരനെതിരായ പുതിയ ആരോപണം. ഇതിന് തെളിവായി കരാറുകാർ നൽകിയ രണ്ട് രസീതുകളും ഹൈന്ദവസംഘടനകൾ കണ്ടെടുത്ത് അധികാരികൾക്ക് കൈമാറി.






