തിരുവനന്തപുരം :പൂവാർ, തിരഞ്ഞെടുപ്പ് പ്രചാരണവാഹനം നിയന്ത്രണംവിട്ട് പത്തടി താഴ്ചയുള്ള കുളത്തിൽ വീണു. ഡ്രൈവറെ നാട്ടുകാർ രക്ഷിച്ചു. പാറശ്ശാല ബ്ലോക്കിലേക്ക് തിരുപുറത്തുനിന്നു മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥിയുടെ വാഹനമാണ് ഞായറാഴ്ച രാവിലെ ഒൻപതോടെ തിരുപുറത്ത് കള്ളക്കുളത്തിലേക്ക് വീണത്.
വശത്തെ ഇടുങ്ങിയ റോഡിലൂടെ പ്രചാരണം നടത്തി പോകുന്നതിനിടെയാണ് വാഹനം കുളത്തിലേക്ക് മറിഞ്ഞത്. ഡ്രൈവർ തിരുപുറം സ്വദേശി നിഖിൽ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. കരയിൽനിന്ന് പത്തടി താഴ്ചയുള്ള കുളത്തിൽ ഒന്നരയാൾ പൊക്കത്തിൽ പായലും പുല്ലും വളർന്നുകിടന്നതിനാൽ വാഹനം വെള്ളത്തിനടിയിൽ താഴ്ന്നില്ല. നാട്ടുകാർ ഓടിയെത്തി ഡ്രൈവറെ വാഹനത്തിൽനിന്ന് രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.
വാഹനത്തിലുണ്ടായിരുന്ന പ്രചാരണസാമഗ്രികൾ അഴിച്ചുമാറ്റി. തുടർന്ന് പൂവാർ അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനം കയർകെട്ടി കരയിലെത്തിച്ചു. മാലിന്യം നിറഞ്ഞ് കുളത്തിൽ കാടുമൂടിയതിനാൽ റോഡും കുളത്തിന്റെ വശങ്ങളും തമ്മിൽ തിരിച്ചറിയാത്ത നിലയിലാണ്. ഇതാണ് റോഡിൽനിന്നു വാഹനം കുളത്തിൽ വീഴാനുള്ള കാരണമായി പറയുന്നത്. തിരുപുറം കള്ളക്കുളത്തിൽ വീണ പ്രചാരണവാഹനം നാട്ടുകാരുടെ നേതൃത്വത്തിൽ കരയ്‌ക്കെത്തിക്കാൻ ശ്രമിക്കുന്നു.






