കോഴിക്കോട്: പനിയും കടുത്ത വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന 54കാരി മരിച്ചു. മാവൂർ പരമ്മൽ സ്വദേശിനിയായ സുനിതയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചത്. ഷിഗെല്ല രോഗബാധയാണ് മരണകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.
ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുനിതയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കടുത്ത പനിയും വയറിളക്കവും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഷിഗെല്ല രോഗബാധ സംശയിച്ച് പരിശോധനകൾ നടത്തിയിരുന്നു.
ആദ്യഘട്ട പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ മരണശേഷം വീണ്ടും സാമ്പിളുകൾ ശേഖരിച്ച് വിശദ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. പരിശോധനാഫലം ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് അന്തിമ സ്ഥിരീകരണം നൽകാനാകൂ എന്നും അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് ഈ വർഷം ഷിഗെല്ല രോഗബാധയെ തുടർന്ന് റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളുടെ എണ്ണം ഉയരുന്നതിനിടെയാണ് പുതിയ സംഭവം. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ 196 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറു മരണങ്ങളും ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ മാസം മാത്രം 120 കേസുകൾ റിപ്പോർട്ട് ചെയ്തതും ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. രോഗവ്യാപനം തടയുന്നതിനായി നിരീക്ഷണവും പ്രതിരോധ നടപടികളും ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.





