കോഴിക്കോട്: പൂർണ്ണമായി തകർന്നുനടുവണ്ണൂർ കൂട്ടാലിട റോഡ് ജംഗ്ഷനടുത്തുള്ള മുള്ളമ്പത്ത് പ്രകാശന്റെ വീട്ടിൽ ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ നാശനഷ്ടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ അടുക്കളഭാഗം പൂർണ്ണമായും തകർന്നു.
അടുക്കളയുടെ ഒരുവശത്തെ ചുവര് പാടെ തകരുകയും മേൽക്കൂരയിലിട്ട ഷീറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കൂടാതെ, സ്റ്റൗ വെച്ചിരുന്ന തിണ്ണ, കിച്ചൺ കപ്ബോർഡ്, വർക്ക് ഏരിയയുടെ വരാന്തയിലെ ടൈൽസുകൾ, അലക്കുകല്ല്, അടുക്കളയിലുണ്ടായിരുന്ന വാഷിങ് മെഷീൻ എന്നിവയും തകരാറിലായി.
സ്ഫോടനസമയത്ത് ഗ്യാസുള്ള സിലിണ്ടറിനടുത്ത് ഗ്യാസില്ലാത്ത ഒരു സിലിണ്ടറും സൂക്ഷിച്ചിരുന്നുവെന്നും, ഇവ രണ്ടും പൊട്ടിത്തെറിച്ചുവെന്നുമാണ് റിപ്പോർട്ട്. ഈ സ്ഫോടനത്തിൽ സമീപത്തുള്ള രണ്ട് വീടുകൾക്കും കേടുപാടുണ്ടായി. പ്രകാശന്റെ സഹോദരനായ പ്രസാദിന്റെ വീടിന്റെ ഒരു ജനൽവാതിൽ സിലിണ്ടറിന്റെ പകുതിഭാഗം വന്ന് വീണതിനെത്തുടർന്ന് തകരുകയും മറ്റ് മൂന്ന് ജനലുകളുടെ ചില്ലുകൾ പൊട്ടിപ്പൊളിയുകയും ചെയ്തു. തൊട്ടടുത്തുള്ള ദ്വാരകയിൽ ദിവാകരൻ നായരുടെ വീടിന്റെ ജനൽച്ചില്ലുകൾക്കും കേടുപാടുണ്ടായി.
സംഭവമറിഞ്ഞ് പേരാമ്പ്രയിൽനിന്നുള്ള അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി. ബാലുശേരി സി.ഐ. ജിതേഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പരിശോധന നടത്തി. കൂടാതെ, ബാലുശേരിയിൽനിന്ന് ഡോഗ് സ്ക്വാഡും കോഴിക്കോട് സയന്റിഫിക് ലബോറട്ടറിയിൽനിന്ന് ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.



