കാസർഗോഡ് : ദളിത് യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന കേസിൽ ഓട്ടോ ഡ്രൈവർമാരായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീമനടി ടൗണിലെ ഓട്ടോ ഡ്രൈവർ പലേരിത്തട്ടിലെ പി പ്രവീൺ എന്ന ധനേഷ് (36), മാങ്ങോട്ടെ ഓട്ടോ ഡ്രൈവർ ചെന്നടുക്കം ജീരകപ്പിറയിലെ എം കെ രാഹുൽ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ എ അനിൽകുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ധനേഷിനെ കാർ സഹിതം ഭീമനടി ടൗണിൽ നിന്നാണ് പിടികൂടിയത്.
അഞ്ചിന് വൈകിട്ട് വീട്ടിലേക്ക് പോകാൻ വാഹനം കാത്ത് നിൽക്കുകയായിരുന്ന ഇരുപത്തൊൻപതുകാരിയെ ഭീമനടിയിൽ നിന്ന് ലിഫ്റ്റ് നൽകാമെന്നും പറഞ്ഞാണ് ധനേഷ് കാറിൽ കയറ്റുന്നത്.
പിന്നീട് ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കാതെ വരക്കാട് അമ്പാടി ബസാർ ഭാഗത്ത് കാറിൽനിന്ന് ബലമായി മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ ധനേഷ് ഫോൺ ചെയ്‌ത് രാഹുലിനെയും വരുത്തി.
പിന്നീട് രണ്ടുപേരും ചേർന്ന് പീഡിപ്പിച്ചതായി പറയുന്നു. യുവതി ബഹളം വച്ചപ്പോൾ രാത്രി ഏഴോടെ മാങ്ങോട് റോഡിൽ യുവതിയെ ഇറക്കിവിട്ട് രണ്ടുപേരും രക്ഷപ്പെട്ടു. വീട്ടിലെത്തി വിവരം പറഞ്ഞശേഷം വീട്ടുകാർ യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




