പാലക്കാട്:നെല്ലിയാമ്പതി മണ്ണിടിച്ചിലിലും പ്രളയത്തിലും തകർന്ന നെല്ലിയാമ്പതി ചുരംപാതയിൽ രണ്ടിടങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുന്നു. പോത്തുണ്ടി-കൈകാട്ടി ചുരം പാതയിൽ ചെറുനെല്ലിക്ക് സമീപത്തായാണ് പാതയുടെ വശമിടിഞ്ഞ് അപകടഭീഷണിയായ സ്ഥലത്ത് സംരക്ഷണഭിത്തി നിർമിക്കുന്നത്. പ്രളയത്തിൽ ചുരം പാതയിൽ മിക്കഭാഗങ്ങളും മണ്ണിടിച്ചിലും ഉരുൾപൊട്ടലുംമൂലം അപകടഭീഷണിയിലായിരുന്നു.
പാത പൂർണമായി നവീകരിക്കുന്നതിനായി ലോകബാങ്ക് സഹായത്തോടെ പദ്ധതി തയ്യാറാക്കിയെങ്കിലും ഏഴുവർഷമായിട്ടും തുടർനടപടിയായില്ല. ഇതേത്തുടർന്നാണ് കൂടുതൽ തകർന്നഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങിയത്. നിർമാണസ്ഥലത്തെ മണ്ണ് നീക്കിത്തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ 57.2 ലക്ഷംരൂപ ചെലവഴിച്ചാണ് ചുരം പാതയിൽ സംരക്ഷണഭിത്തി നിർമിക്കുന്നത്.






