തൃശ്ശൂർ : തൃശൂർ ജില്ലയിലെ 2025 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ജില്ലയിലാകെ 111 സ്ഥാപനങ്ങളിലായി 2204 വാർഡുകളിൽ 7208 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
ഇവരിൽ 3395 പേർ പുരുഷന്മാരും 3813 പേർ വനിതകളുമാണ്.അന്തിമ വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ 27,36,817 വോട്ടർമാരുണ്ട്. 14,59,670 സ്ത്രീകളും 12,77,120 പുരുഷന്മാരും ഉൾപ്പെടുന്ന ഇവരിൽ 54,204 പേർ കന്നി വോട്ടർമാരാണ്. 27 പേർ ഭിന്നലിംഗക്കാരും 280 പേർ പ്രവാസി വോട്ടർമാരുമാണ്. ജില്ലയിൽ 3282 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. 18,380 പോളിംഗ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിയിലേക്കു നിയോഗിച്ചിരിക്കുന്നത്.
3282 പ്രിസൈഡിംഗ് ഓഫീസർ, ഇത്രയും ഫസ്റ്റ് പോളിംഗ് ഓഫീസർ, കൂടാതെ 6564 പോളിംഗ് ഓഫീസർമാരുമുണ്ട്. 20 ശതമാനം പേർ റിസർവായി നിയമിച്ചിട്ടുണ്ട്. സുരക്ഷയ്ക്ക് 4757 പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു.തിരഞ്ഞെടുപ്പിനായി 24 വോട്ടിംഗ് മെഷീൻ വിതരണ / സ്വീകരണ കേന്ദ്രങ്ങളും അത്രയും സ്ട്രോംഗ് റൂമുകളും ഒരുക്കിയിട്ടുണ്ട്. 13,158 ബാലറ്റ് യൂണിറ്റുകളും 4,572 കൺട്രോൾ യൂണിറ്റുകളും ഉപയോഗിക്കും. തകരാറുകൾ ഉണ്ടാകുകയാണെങ്കിൽ സെക്ടർ ഓഫീസർമാർ വഴിയുള്ള റിസർവ് മെഷീനുകൾ എത്തിക്കും. 214 സെക്ടറുകളാണ് രൂപീകരിച്ചിരിക്കുന്നത്.
ഡിസംബർ 10 ന് രാവിലെ വോട്ടിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. വോട്ടെടുപ്പ് ഡിസംബർ 11-ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ നടക്കും. 6 മണിക്ക് മുമ്പ് വരിയിൽ നിൽക്കുന്നവർക്കും വോട്ട് ചെയ്യാനാകും.ജില്ലയിലാകെ 25 കേന്ദ്രങ്ങളിലായി ഡിസംബർ 13-ന് രാവിലെ 8 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പോസ്റ്റൽ ബാലറ്റ് കൗണ്ടിംഗ് കളക്ടറേറ്റിൽ നടത്തും. പോളിംഗ്, പോലീസ്, മറ്റ് ഇലക്ഷൻ ഡ്യൂട്ടിയിലുള്ളവർക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം നൽകിയിട്ടുണ്ട്.
ഡിസംബർ 10-ന് പോളിംഗ് സ്റ്റേഷൻ, വിതരണ/സ്വീകരണ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 11-ന് എല്ലാ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾക്കും അവധിയാണ്. 12-ന് സ്ട്രോംഗ് റൂം/കൗണ്ടിംഗ് കേന്ദ്രങ്ങളായ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 10 രാവിലെ 6 മുതൽ 48 മണിക്കൂറും 13-ാം തീയതിയും ഡ്രൈ ഡേ ആയിരിക്കും.പൂർണ്ണ ഹരിതചട്ടം പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
കൊട്ടിക്കലാശത്തും വോട്ടെണ്ണൽ വേളയിലും പോലീസ് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് രാഷ്ട്രീയ കക്ഷികളോടും സ്ഥാനാർത്ഥികളോടും അഭ്യർത്ഥിച്ചു. എല്ലാ വോട്ടർമാരും സമാധാനപരമായി വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.






