കണ്ണൂർ: പിലാത്തറയിൽ നടന്ന കാർ കവർച്ച കേസിൽ അന്വേഷണം കണ്ണൂരും മലപ്പുറവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണം പൊട്ടിക്കൽ സംഘങ്ങളിലേക്ക് വ്യാപിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അക്രമി സംഘം മഹാരാഷ്ട്ര സ്വദേശികളുടെ കാറിനൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ 25 ഗ്രാം സ്വർണം മാത്രമാണ് നഷ്ടമായതെന്ന് കാറിലുണ്ടായിരുന്ന സ്വർണ വ്യാപാരി കുമാർ ജലിന്ദർ സിങ് പൊലീസിനോട് മൊഴി നൽകിയിരുന്നു. എന്നാൽ കാറിന്റെ സീറ്റിനടിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 55 ലക്ഷം രൂപയും നഷ്ടമായതായി കാറിന്റെ ഉടമയും സ്വർണ വ്യാപാരിയുമായ അശോക് യശ്വന്ത് പിന്നീട് അറിയിച്ചു.
ഇന്നലെ രാവിലെ ആറുമണിയോടെ പിലാത്തറ കോപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിലാണ് ഗ്രാൻഡ് വിറ്റാര കാർ കണ്ടെത്തിയത്. കാറിൽ രക്തക്കറകളും തകർന്ന ചില്ലുകളും കണ്ടെത്തി. സമീപത്ത് തുറന്ന പെട്ടികളും വലിച്ചെറിഞ്ഞ വസ്ത്രങ്ങളും ഉണ്ടായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പരിയാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാർ തലശ്ശേരി സ്വദേശിയായ അശോക് യശ്വന്തിന്റേതാണെന്നും കാറിലുണ്ടായിരുന്നത് കുമാർ ജലിന്ദർ സിങും കുടുംബവുമാണെന്നും വ്യക്തമായത്.
കുമാറിന്റെ മൊഴിപ്രകാരം, മുൻസീറ്റിൽ കുഞ്ഞിനെ മടിയിൽ വച്ചിരിക്കുമ്പോഴാണ് കവർച്ചാസംഘം അദ്ദേഹത്തെ ബലമായി പുറത്തിറക്കിയത്. ഡ്രൈവർ സച്ചിനെയും ആക്രമിച്ചു. തുടർന്ന് കാറുമായി കടന്നുപോയ അക്രമികൾ പിൻസീറ്റിലുണ്ടായിരുന്ന കുമാറിന്റെ ഭാര്യയെയും മറ്റൊരു കുട്ടിയെയും വഴിയിൽ ഇറക്കിവിട്ടു. പിന്നീട് കാർ പിലാത്തറയിലെ ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.
സംഭവത്തിന് ശേഷം കുമാറും കുടുംബവും നടന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തും പയ്യന്നൂർ ബസ് സ്റ്റാൻഡിൽ എത്തി. അവിടെ നിന്ന് തലശ്ശേരിയിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. കുമാർ ജലിന്ദർ സിങിന്റെയും അശോക് യശ്വന്തിന്റെയും സ്വർണ വ്യാപാരത്തെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാകാം അക്രമികളെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമായി തുടരുകയാണ്.






