തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ ബീമാപള്ളിയിലും പൂന്തുറയിലും തർക്കവും നേരിയ സംഘർഷവും. ബീമാപള്ളി ഗവ. യുപിഎസിലെ ബൂത്തിൽ ആറു മണിയായപ്പോഴും വോട്ട് ചെയ്യാനുള്ള വരിയിൽ നൂറോളം പേരുണ്ടായിരുന്നു. വോട്ടിങ് ആദ്യം മുതലേ മന്ദഗതിയിലായിരുന്നുവെന്നാരോപിച്ച് വരിയിലുണ്ടായിരുന്നവർ ബഹളമുണ്ടാക്കി.
ഇവിടെ രാവിലെ പതിനഞ്ച് മിനിട്ടോളം വോട്ടിങ് യന്ത്രം പ്രവർത്തിച്ചിരുന്നില്ല. ഇതിൽവന്ന താമസമാണ് പിന്നീടും നേരിട്ടതെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. ആറു മണിക്ക് വരിയിൽ നിന്നവർക്ക് പ്രിസൈഡിങ് ഓഫീസർ ടോക്കൺ നൽകിയശേഷം ബൂത്തിന്റെ ഗേറ്റ് അടച്ചു. എന്നാൽ ഇതിനു ശേഷവും വോട്ടർമാർ എത്തുന്നുണ്ടായിരുന്നു. ഇവരെ പ്രവേശിപ്പിച്ചില്ല.
പൂന്തുറയിൽ കള്ളവോട്ട് സംബന്ധിച്ച ആരോപണത്തെത്തുടർന്നാണ് നേരിയ സംഘർഷമുണ്ടായത്. ഇവിടെ സെയ്ന്റ് ഫിലോമിനാസ് സ്‌കൂളിൽ ആറു മണിക്ക് ശേഷവും വോട്ടർമാരുടെ നിരയുണ്ടായിരുന്നതിനാൽ സ്‌കൂളിന്റെ ഗേറ്റ് അടച്ചു. ഇതും തർക്കത്തിന് കാരണമായി. ഡിസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഇവിടെയെത്തിയിരുന്നു.
എന്നാൽ പൂന്തുറയിൽ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ചെറിയ വാക്കുതർക്കങ്ങൾ മാത്രമാണുണ്ടായതെന്നും പൂന്തുറ പോലീസ് പറഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും പോലീസ് അറിയിച്ചു.






