ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളി. പ്രതികൾ ഒളിവിലല്ലെന്നും ഹർജി പരിഗണിക്കുന്നതുവരെ അറസ്റ്റ് തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെട്ട കേസുകളിൽ അറസ്റ്റ് തടയാൻ ജില്ലാ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അപേക്ഷ തള്ളിയത്. കേസിലെ മുൻകൂർ ജാമ്യാപേക്ഷയുടെ പരിഗണന നാളത്തേക്ക് മാറ്റിയിട്ടുണ്ട്.
കേസിൽ അനിൽ കല്ലിയൂർ, സന്ദീപ്, ഷൈജു, അരുൺ, വിപിൻ എന്നിവരാണ് പ്രതികൾ. ഇവർ ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരിക്കുന്നത്. പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായ നിലയിലാണ്.
2023 ഡിസംബറിലാണ് സംഭവം നടന്നത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദിച്ചുവെന്നാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ട് ഗൺമാൻ അനിൽ കുമാർ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കേസ് അന്വേഷണം തുടരുകയാണ്.






