കോട്ടയം: നഗരസഭയുടെ പുതിയ കൗൺസിലർമാർ ആരൊക്കെയെന്ന് ഇന്നറിയാം. പുതിയ സാരഥികളെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് തിരുവാതുക്കൽ എ.പി.ജെ. അബ്ദുൽ കലാം സ്മാരക ടൗൺ ഹാൾ തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് ഒഴിപ്പിച്ചെടുക്കാൻ കഴിയുമോ എന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഇവിടെ സൂക്ഷിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ, വിവിപാറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയെല്ലാം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയും ടൗൺ ഹാൾ ഉടൻ നഗരസഭയെ തിരികെ ഏൽപിക്കണമെന്നുമുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ കാലാവധി 2026 ജനുവരി 22നു കഴിയും.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കലക്ടറുടെ നേതൃത്വത്തിലാണ് ടൗൺ ഹാൾ താൽക്കാലികമായി ഏറ്റെടുത്തത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെയർ ഹൗസ് കെട്ടിടം ജില്ലയിൽ ഉടൻ പണിയുമെന്നും വോട്ടിങ് യന്ത്രങ്ങളും മറ്റും അതോടെ മാറ്റുമെന്നുമായിരുന്നു ഉറപ്പ്.
കോട്ടയം കലക്ടറുടെ ബംഗ്ലാവിനു സമീപം മുട്ടമ്പലത്ത് സർക്കാർ ഭൂമിയിൽ ഓഫിസും ഗോഡൗണും പണിയുന്നതിനായിരുന്നു തീരുമാനം. എന്നാൽ കെട്ടിടം പണി ആരംഭിക്കാൻ കഴിഞ്ഞില്ല. ടൗൺ ഹാൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കയ്യിലായതോടെ ഗേറ്റ് വരെ പൂട്ടി മുദ്രവച്ചു. നഗരസഭ ലക്ഷങ്ങൾ മുടക്കി പണിത കെട്ടിടം വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ നാശത്തിന്റെ വക്കിലായി.




