തൃശ്ശൂർ: കണ്ടശ്ശാംകടവ് മാർക്കറ്റിൽ യുവാവിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയടക്കം രണ്ട് പ്രതികളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാരമുക്ക് വില്ലേജ് കണ്ടശ്ശാംകടവ് സ്വദേശി വന്നേരി വീട്ടിൽ ആദർശ് (26) അന്തിക്കാട് ആറാംകല്ല് സ്വദേശി താച്ചംപിള്ളി വീട്ടിൽ പ്രദു (21) എന്നീ യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റിലേക്കയച്ചു. ഡിസംബർ 18-ന് രാത്രി 10.45 ഓടെയായിരുന്നു സംഭവം. പ്രതികളിലൊരാളുടെ അനുജന്റെ കൈയിൽ കയറി പിടിച്ചതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. കണ്ടശ്ശേരി സ്വദേശി മടശ്ശേരി വീട്ടിൽ ജിനോ (26) എന്ന യുവാവിനെയാണ് ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
പരിക്കേറ്റ ജിനോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്റ്റേഷൻ റൗഡിയായ ആദർശ്, അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമ കേസുകൾ ഉൾപ്പെടെ അടിപിടി, ലഹരിക്കടിമയായി പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്, കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത് നീക്കിയ മൂന്ന് കേസുകൾ എന്നിവ അടക്കം ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രദു പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച കേസിലും പ്രതിയാണ്.






