പാലക്കാട്: 2018 പ്രളയത്തിൽ തകർന്ന ആലത്തൂർ–വെങ്ങന്നൂർ പാലത്തിലെ കൈവരികൾ ഇന്നും പുനർനിർമിച്ചില്ല. അപകട ഭീഷണി തുടരുന്നു
പാലക്കാട്. ആലത്തൂർ– വെങ്ങന്നൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലത്തിലെ കൈവരികൾ 2018ലെ മഹാപ്രളയത്തിൽ തകർന്നതിനു ശേഷം ഇതുവരെയും പുനർനിർമിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തിട്ടില്ല. പാലത്തിന്റെ ഇരുഭാഗങ്ങളിലും കൈവരികൾ ഇല്ലാത്തത് യാത്രക്കാർക്ക് വലിയ അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ദിവസേന വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെ നിരവധി ആളുകൾ ഈ പാലം ഉപയോഗിക്കുന്നുണ്ട്. രാത്രിയിലും മഴക്കാലത്തും പാലം കടക്കുന്നത് അത്യന്തം അപകടകരമായ സാഹചര്യമാണ്. ചെറിയ അശ്രദ്ധ പോലും ഗുരുതര അപകടങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
പലതവണ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഉടൻ തന്നെ പാലത്തിലെ കൈവരികൾ പുനർനിർമിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വലിയ അപകടം സംഭവിക്കുന്നതിന് മുമ്പ് അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാകുകയാണ്.










