പാലക്കാട്: വടക്കഞ്ചേരി നാളികേര വിലയിൽ ഉണ്ടായ അപ്രതീക്ഷിത ഇടിവ് കേരകർഷകരെ കടുത്ത ആശങ്കയിലാക്കി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ നാളികേരം എത്തിത്തുടങ്ങിയതോടെയാണ് ജില്ലയിൽ വില കുത്തനെ ഇടിഞ്ഞതെന്ന് കർഷകർ പറയുന്നു. ഇതിനുമുമ്പ് 35 രൂപ വരെ ലഭിച്ചിരുന്ന ഒരു നാളികേരത്തിന് ഇപ്പോൾ 25 രൂപ മാത്രമാണ് വിപണിയിൽ ലഭിക്കുന്നത്. വിളവെടുപ്പ് ചെലവും തൊഴിലാളി വേതനവും ഉയർന്ന സാഹചര്യത്തിൽ ഈ വിലയിടിവ് കനത്ത നഷ്ടത്തിലേക്കാണ് കർഷകരെ തള്ളിവിടുന്നതെന്ന് അവർ പറയുന്നു.
ഇതേസമയം ചകിരി ഉൾപ്പെടെയുള്ള തേങ്ങാ ഉൽപ്പന്നങ്ങൾക്ക് നിലവിൽ വലിയ വിലക്കുറവ് അനുഭവപ്പെടുന്നില്ല. എന്നാൽ നാളികേരത്തിന്റെ വിലയിടിവ് തന്നെയാണ് കർഷക സമ്പദ് വ്യവസ്ഥയെ കൂടുതൽ ബാധിക്കുന്നത്.
അടുത്ത മാസങ്ങളിൽ നാളികേരം കൂടുതലായി വിളവെടുപ്പിനാകുന്ന കാലമാണ് മുന്നിലുള്ളത്. ഈ സാഹചര്യത്തിൽ വില ഇനിയും താഴെയിറങ്ങിയാൽ വലിയ നഷ്ടം നേരിടേണ്ടി വരുമെന്നാണ് കർഷകരുടെ ആശങ്ക. തോട്ടപരിപാലന ചെലവ്, വളവും കീടനാശിനികളും ഉൾപ്പെടെയുള്ള ചെലവുകൾ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വർധിച്ചിരിക്കുമ്പോഴാണ് വിപണിയിൽ വില തകർച്ച സംഭവിക്കുന്നതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
ഇതോടെ ചെറിയ കർഷകരാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാകുന്നത്.
നാളികേരത്തിന് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും, നാഫെഡ് അല്ലെങ്കിൽ മറ്റ് സർക്കാർ ഏജൻസികൾ വഴി നാളികേര സംഭരണം ആരംഭിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. വിലസ്ഥിരത ഉറപ്പാക്കിയില്ലെങ്കിൽ കേരകൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. കേര കൃഷി ജില്ലയുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായിരിക്കെ, വിലയിടിവിനെ തുടർന്ന് കർഷകർ അനുഭവിക്കുന്ന ദുരിതം അടിയന്തരമായി പരിഗണിക്കപ്പെടേണ്ട വിഷയമാണെന്നതാണ് നിലനിൽക്കുന്ന പൊതുവായ അഭിപ്രായം.






