തൃശ്ശൂർ: തൃശൂർ– കുറ്റിപ്പുറം സംസ്ഥാന പാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ കേച്ചേരി ജംഗ്ഷൻ വികസനത്തിനായി ഭൂമി ഏറ്റെടുപ്പിന് 126 കോടി രൂപ കിഫ്ബി അനുവദിച്ചു.
കിഫ്ബിയുടെ 55-ാം ജനറൽ ബോഡി യോഗത്തിലാണ് ഫണ്ടിംഗിന് അന്തിമ അംഗീകാരം ലഭിച്ചത്. കേച്ചേരി– അക്കിക്കാവ് ബൈപാസ് പൂർത്തിയായി ഗതാഗത ഭാരം വർധിച്ചതോടെ കേച്ചേരി മേഖലയിലെ ഗതാഗതക്കുരുക്ക് ശക്തമായിരുന്നു. ജനപ്രതിനിധികളായ എ.സി. മൊയ്തീൻ എം.എൽ.എയും മുരളി പെരുനെല്ലി എം.എൽ.എയും നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ഈ സാമ്പത്തികാനുമതി. ദീർഘകാലമായി കാത്തിരുന്ന പ്രദേശവാസികളുടെ സ്വപ്നമാണ് പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നത്.
കുന്നംകുളം താലൂക്കിലെ ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പരിധിയിലും മണലൂർ നിയമസഭാ മണ്ഡലത്തിലുമുള്ള കേച്ചേരി ജംഗ്ഷൻ ആണ് ആദ്യഘട്ടത്തിൽ വികസിപ്പിക്കുക. തൃശൂർ–കുറ്റിപ്പുറം റോഡിന്റെ 15/000 മുതൽ 19/650 വരെയുള്ള ഭാഗം പദ്ധതി പരിധിയിലാണ്. ആദ്യം ബൈപാസ് റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗവും പ്രധാന ജംഗ്ഷനും മെച്ചപ്പെടുത്തും.
ഫോർ-ആം ജംഗ്ഷൻ മാതൃകയിൽ തൃശൂർ ഭാഗത്തേക്ക് 100 മീറ്ററും കുറ്റിപ്പുറം ഭാഗത്തേക്ക് 100 മീറ്ററും വേലൂർ റോഡിൽ 200 മീറ്ററും മറ്റം റോഡിൽ 70 മീറ്ററും ദൂരം റോഡ് വികസനത്തിന് ഉൾപ്പെടുത്തിയിട്ടുണ്ട്.225 സെന്റ് വരെയുള്ള ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. വാണിജ്യ പ്രാധാന്യം, വിപണി മൂല്യം, സോളേഷ്യം, കെട്ടിട മൂല്യം, പുനരധിവാസ ചെലവുകൾ, കൂടാതെ മൂന്ന് വർഷത്തേക്കുള്ള 12% വാർഷിക വർധന എന്നിവ ഗണത്തിൽ പെടുത്തിയാണു ഏറ്റെടുപ്പ് ചെലവ് 1,26 കോടി രൂപയായി നിശ്ചയിച്ചത്.
പദ്ധതിയുടെ നിർവഹണ ചുമതല കേരള റോഡ് ഫണ്ട് ബോർഡിന്. ഭൂമി ഏറ്റെടുപ്പ് പുരോഗതി ഉറപ്പാക്കിയതിന് ശേഷം സിവിൽ നിർമാണം ആരംഭിക്കും. നിലവിലെ വ്യാപ്തി പ്രകാരം പുതുക്കിയ ഭരണാനുമതിയും നേടേണ്ടതുണ്ടെന്ന് കിഫ്ബി നിർദ്ദേശിച്ചിട്ടുണ്ട്.പദ്ധതി പൂർത്തിയാകുമ്പോൾ കേച്ചേരി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയുകയും തൃശൂർ–കുന്നംകുളം–കുറ്റിപ്പുറം വഴിയുള്ള യാത്ര കൂടുതൽ വേഗതയേറിയതും സുരക്ഷിതവുമാകുമെന്നും പ്രതീക്ഷ.






