കോട്ടയം: ചങ്ങനാശേരി പെരുന്നയിൽ ജലവിതരണവകുപ്പ് ഓഫീസിന്റെയും ജലസംഭരണിയുടെയും നിർമാണം പുരോഗമിക്കുന്നു.. പതിനഞ്ചു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ചങ്ങനാശ്ശേരി നഗരസഭയിലെ പതിനാറു വാർഡുകളിലും പായിപ്പാട് ഗ്രാമപ്പഞ്ചായത്തിലെ മൂന്നു വാർഡുകളിലും വാഴപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ രണ്ടു വാർഡുകളിലും കുടിവെള്ളവിതരണം സുഗമമാകും.
ഇപ്പോൾ നിലവിൽ കെട്ടിടത്തിന്റെ പെയിന്റിങ്, വൈദ്യുതീകരണം, പ്ലംബിങ് ഉൾപ്പെടെയുള്ള ജോലികളാണ് നടന്നുവരുന്നത്. ഒരു സ്വകാര്യ കെട്ടിടനിർമ്മാണ സൊസൈറ്റിക്കാണ് നിർമാണച്ചുമതല. വാട്ടർ അതോറിറ്റിയുടെ ഭൂമിയിൽ നിർമിക്കുന്ന ഓഫീസ് കെട്ടിടത്തിനു മുകളിലാണ് ടാങ്ക് പണിയുന്നത്.
സെക്ഷൻ ഓഫീസ്, സബ് ഡിവിഷണൽ ഓഫീസ്, വിതരണശൃംഖല, പമ്പ് തുടങ്ങിയവയ്ക്കായി 2022-23 വർഷത്തെ സംസ്ഥാന പ്ലാൻ ഫണ്ടിൽനിന്ന് പത്തു കോടി രൂപ അനുവദിച്ചിരുന്നു. പമ്പയാറ്റിൽനിന്ന് വെള്ളമെടുക്കുന്ന കല്ലിശ്ശേരി പദ്ധതി, മണിമലയാറ്റിൽനിന്ന് വെള്ളമെടുക്കുന്ന കറ്റോട് പദ്ധതി എന്നിവയിലൂടെയാണ് പ്രധാനമായും ചങ്ങനാശ്ശേരിയിൽ വെള്ളം ലഭിക്കുന്നത്.
കല്ലിശ്ശേരി പദ്ധതിയിൽനിന്നുള്ള വെള്ളം കല്ലിശ്ശേരിയിൽത്തന്നെ ശുദ്ധീകരിച്ച ശേഷം പെരുന്നയിലെ ബൂസ്റ്റർ പമ്പ്ഹൗസിലെത്തിക്കും അവിടെനിന്ന് റെയിൽവേ ട്രാക്കിനടിയിൽക്കൂടിയുള്ള പൈപ്പ് വഴി ചെറുകരക്കുന്നിലെ ഓവർഹെഡ് ടാങ്കിലേക്ക് എത്തിക്കുകയാണിപ്പോൾ നടന്നു വരുന്നത്.






