തിരുവനന്തപുരം: മുൻ ഡി.ജി.പി ആർ. ശ്രീലേഖ പോലീസിനെതിരെ മുദ്രാവാക്യം മുഴക്കിയ സംഭവം വിവാദമായി. അടുത്തിടെ നടന്ന പ്രതിഷേധത്തിനിടെയാണ് “പോടാ പുല്ലേ പൊലീസേ” എന്ന മുദ്രാവാക്യം അവർ വിളിച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ വ്യാപക ചര്‍ച്ചയ്ക്കിടയാക്കി. കേരളത്തിലെ ആദ്യ വനിതാ ഡിജിപിയായിരുന്ന ശ്രീലേഖയുടെ ഈ നടപടി ഉയർന്ന പദവിയിൽ ഇരുന്ന ഒരാളിൽ നിന്ന് പ്രതീക്ഷിക്കാനാകാത്തതാണെന്ന വിമർശനം ഉയർന്നു.
ഇതിനിടെ, വിമർശനങ്ങൾക്ക് മറുപടിയുമായി ശ്രീലേഖ രംഗത്തെത്തി. 33 വർഷത്തിലേറെ കാലം അഭിമാനത്തോടെ പൊലീസ് സേനയിൽ സേവനം അനുഷ്ഠിച്ച താൻ ഇത്തരം പ്രതികരണം നടത്താൻ കാരണമുണ്ടെന്ന് അവർ പറഞ്ഞു. വട്ടിയൂർക്കാവ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരെ പേരെടുത്ത് വിമർശിച്ച അവർ, കഴിഞ്ഞ ഒരു മാസമായി ബിജെപി പ്രവർത്തകരെ ലക്ഷ്യമാക്കി കേസെടുക്കുകയും മർദ്ദനത്തിനിരയാക്കുകയും ചെയ്യുന്നതായി ആരോപിച്ചു. സിപിഎം നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ഇതെല്ലാം നടക്കുന്നതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
ഏപ്രിൽ 19-ന് ഇടപഴനി ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭവത്തിൽ പരാതിയുമായി എത്തിയ ബിജെപി പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നുമാണ് അവരുടെ ആരോപണം. പരിക്കേറ്റവർ ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും, സംഭവത്തിൽ പൊലീസിനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ കാണുമ്പോൾ പൊലീസിൽ പ്രവർത്തിച്ച കാലത്തെക്കുറിച്ച് തന്നെ ലജ്ജ തോന്നുന്നുവെന്നും അവർ പ്രതികരിച്ചു.
അതേസമയം, ശ്രീലേഖയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും രംഗത്തെത്തി. ഔദ്യോഗിക കൃത്യ നിർവഹണത്തിനിടയിൽ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യ ഭാഷ പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. കൂടാതെ, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയോ ഗുണ്ടായിസത്തിലൂടെ സമ്മർദ്ദം ചെലുത്തുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. പൊലീസ് നടപടികളോട് അസന്തോഷമുണ്ടെങ്കിൽ നിയമപരമായ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു..




