പാലക്കാട്: പൊലീസ് കസ്റ്റഡിയിൽ നിന്നു നാടകീയമായി രക്ഷപ്പെട്ട വധശ്രമ കേസ് പ്രതിയെയും ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സംഘത്തെയുമടക്കം വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
വധശ്രമ കേസിലെ മുഖ്യപ്രതി മഞ്ഞപ്ര വടക്കേതിൽ രാഹുൽ (അപ്പു–28), ഇയാളെ കോയമ്പത്തൂരിലേക്ക് എത്തിച്ച ഇരട്ടകുളം നെല്ലിയമാകുന്നു ജിബിൻ (25), കണ്ണന്നൂർ ജലാലുദ്ധീൻ (20), കോയമ്പത്തൂരിൽ ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയ അൻവർ (25) എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂരിൽവച്ച് ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് രാഹുലിന്റെ ഒരു കൈയിലെ വിലങ്ങ് മുറിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഒല്ലൂക്കര മുളയം സിനു ആന്റണിയെ (29) ഹെൽമെറ്റുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് രാഹുലിനെതിരെ വധശ്രമക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പീച്ചി, മണ്ണുത്തി സ്റ്റേഷനുകളിലായി എട്ട് കേസുകളിൽ പ്രതിയായ രാഹുലിനെ പിടികൂടാനായി തിങ്കളാഴ്ച വൈകിട്ട് നാലോടെ മണ്ണുത്തി പൊലീസ് വടക്കഞ്ചേരിയിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഡയാന ടവറിന് സമീപം സഫറിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറി കടയിൽ രാഹുലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. കടയ്ക്കു സമീപം നിർത്തിയിട്ടിരുന്ന ബസിൽ നിന്നു രാഹുലിനെ പിടികൂടി കൈവിലങ്ങ് ഇട്ടെങ്കിലും, ഷർട്ടിടണമെന്നാവശ്യപ്പെട്ട് പൊലീസിന്റെ ശ്രദ്ധ തിരിച്ച ശേഷം സമീപത്തുണ്ടായിരുന്ന കടയിലെ കത്തി എടുത്ത് വീശിയതായി പൊലീസ് പറഞ്ഞു. ആക്രമാസക്തനായ രാഹുൽ കത്തികൊണ്ട് പൊലീസ് കാറിന്റെ ചില്ല് പൊട്ടിക്കുകയും ചെയ്തു.
ഈ അവസരം ഉപയോഗിച്ച് വടക്കഞ്ചേരി പ്രധാനി കുന്നത്ത് വീട്ടിൽ സഫർ (36) രാഹുലിനെ ബൈക്കിൽ കയറ്റി കണ്ണമ്പ്രയിലെത്തിച്ചതായും, തുടർന്ന് വടക്കഞ്ചേരി നായർക്കുന്ന് ആമിന മൻസിലിൽ അനസ് (26) കാറിൽ രാഹുലിനെ ഇരട്ടക്കുളത്തെത്തിച്ചതായും പൊലീസ് വ്യക്തമാക്കി. ഇരട്ടക്കുളത്തെ കടയിൽ നിന്ന് ഇരുമ്പ് മുറിക്കുന്നതിനുള്ള ഹാക്സോ ബ്ലേഡ് വാങ്ങി ജിബിന്റെ വീട്ടിലെത്തിച്ചാണ് രക്ഷപ്പെടാൻ സഹായിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.
തിങ്കളാഴ്ച തന്നെ രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച സഫറും അനസും വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾ ഉപയോഗിച്ച ബൈക്കും കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആലത്തൂർ ഡിവൈ.എസ്.പി ആർ. മനോജ് കുമാർ, വടക്കഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പി. ബെന്നി, എസ്.ഐ കെ.എ. ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയും പ്രതികളെ പിടികൂടിയതും. സഫറിന്റെ പേരിൽ കേരളത്തിലും തമിഴ്നാട്ടിലുമായി പത്ത് കേസുകളും, അനസിന്റെ പേരിൽ വടക്കഞ്ചേരി സ്റ്റേഷനിൽ രണ്ട് കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.






