കോട്ടയം: നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ജില്ലയുടെ കിഴക്കൻ മലയോരമായ കൂട്ടിക്കൽ ടൗണിനു ചേർന്ന് പോലീസ് ലോക്കപ്പും ഓഫിസ് സൗകര്യങ്ങളുമുള്ള എയ്ഡ് പോസ്റ്റ്. പൊലീസ് ഉദ്യോഗസ്ഥർക്ക് താമസിക്കാൻ മൂന്ന് ക്വാർട്ടേഴ്സുകൾ. മുൻപ് നന്നായി നടന്നിരുന്നതും ഇപ്പോൾ അനാഥമായി കിടന്നു നശിക്കുന്നതുമായ കെട്ടിടങ്ങളുടെ ഇപ്പോളത്തെ അവസ്ഥയാണിത്.
വർഷങ്ങൾക്കു മുൻപ് ടൗണിനു സമീപം സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കാതായിട്ട് നാൽപതു വർഷത്തിലേറെയായി. കെട്ടിടവും സ്ഥലവും വെറുതേ കിടന്നു നശിക്കാതെ മറ്റെന്തെങ്കിലും പദ്ധതി നടപ്പാക്കാൻ പഞ്ചായത്ത് പുതിയ ഭരണ സമിതിക്ക് ആകുമോ എന്നാണ് ജനങ്ങളുടെ ചോദ്യം.
പണ്ട് കാലത്തു നാല് പൊലീസുകാർ, ഒരു അഡിഷനൽ എസ്ഐ എന്നിവർ ഇരുപതിനാലു മണിക്കൂറും ജോലി ചെയ്തിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് നിർത്തലാക്കിയത് മുതൽ കെട്ടിടം മറ്റൊന്നിനും ഉപയോഗിച്ചിട്ടില്ല. മുണ്ടക്കയം സ്റ്റേഷനിൽ നിന്നു നേരിട്ടുള്ള നിയന്ത്രണത്തിൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രദേശവും ഉൾപ്പെട്ടതോടെ എയ്ഡ് പോസ്റ്റ് വീണ്ടും പ്രവർത്തിക്കാനുള്ള സാധ്യതയില്ലാതായി.
കോട്ടയം- ഇടുക്കി ജില്ലയിൽ ഉൾപ്പെടെ വ്യാപിച്ചു കിടക്കുന്ന കൂട്ടിക്കൽ പ്രദേശത്തിന്റെ വിസ്തൃതി തന്നെയായിരുന്നു വർഷങ്ങൾക്ക് മുൻപ് ഇവിടെ എയ്ഡ് പോസ്റ്റ് നിർമിക്കാൻ കാരണം. എന്നാൽ ഗതാഗതസൗകര്യങ്ങൾ വർധിച്ചതോടെ എയ്ഡ് പോസ്റ്റ് പ്രവർത്തനം ഉപേക്ഷിക്കുകയായിരുന്നു.




