കോഴിക്കോട്: ഡാൻസാഫ് എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപന നടത്തിയ യുവാവ് പൊക്കി പൊലീസ്. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് പിടിയിലായത്. സബ് ഇൻസ്പെക്ടർ ചമഞ്ഞ് ലഹരി മരുന്ന് വിൽപനക്കാരിൽ നിന്ന് ലഹരി പിടിച്ചെടുക്കുകയും പിന്നീട് ഇത് വിൽപന നടത്തുകയുമായിരുന്നു ഇയാളുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്.
രാമനാട്ടുകര വൈദ്യരങ്ങാടിയിൽ വച്ച് വ്യാഴാഴ്ച രാത്രിയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫും ഫറോക്ക് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ ഇയാൾ കുടുങ്ങിയത്. ഇയാളിൽ നിന്ന് 2.5 ഗ്രാം എംഡിഎംഎ, എയർ പിസ്റ്റൾ, കൈവിലങ്ങ്, സബ് ഇൻസ്പെക്ടറിന്റെ വ്യാജ ഐഡി കാർഡ്, പൊലീസ് യൂണിഫോമിലുള്ള ഫോട്ടോ തുടങ്ങിയവ കണ്ടെടുത്തു. കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി പേരിൽ നിന്ന് ഇയാൾ പണം തട്ടിയെടുത്തതായും പൊലീസിന് പരാതി ലഭിക്കുൂകയും ഇതിൽ അന്വേഷണം നടക്കുകയും ചെയ്യുന്നതിനിടയിലാണ് പിടിയിലാകുന്നത്.











