ന്യൂഡൽഹി: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്കായി ചാരവൃത്തി നടത്തിയെന്ന കേസിൽ ഡൽഹിയിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹിൽ (25), ഭാര്യ സമീറ (21) എന്നിവരെയാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. 2024 മുതൽ ഇരുവരും പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധപ്പെട്ടിരുന്നതായാണ് പൊലീസ് ആരോപണം.
ഇന്ത്യയുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ശേഖരിക്കാൻ ദമ്പതികൾ സഹായിച്ചിരുന്നതായും ഡൽഹി മുതൽ കറാച്ചി, ഇസ്ലാമാബാദ് വരെയുള്ള ബന്ധങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. പാകിസ്താനിലെ ഏജന്റുമാർ ഇവർക്ക് പണം നൽകിയിരുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2024-നും 2025-നും ഇടയിൽ എട്ട് ഇന്ത്യൻ സിം കാർഡുകൾ സംഘടിപ്പിച്ച് ദുബായ് വഴി പാകിസ്താനിലേക്ക് അയച്ചതായും ഇതിനായി 30,000 രൂപ പ്രതിഫലം കൈപ്പറ്റിയതായും പൊലീസ് പറയുന്നു. പാകിസ്താനിലെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ സജീവമാക്കാനും ഇന്ത്യൻ നമ്പറുകളുമായി ആശയവിനിമയം നടത്താനും ഈ സിം കാർഡുകൾ ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുക, ചാരപ്രവർത്തനത്തിനും മറ്റ് പ്രവർത്തനങ്ങൾക്കുമായി ആളുകളെ റിക്രൂട്ട് ചെയ്യുക, കോർട്ട് മാർഷൽ നടപടികൾ നേരിടുന്ന സൈനിക ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുക തുടങ്ങിയ ചുമതലകൾ സഹിലിന് നൽകിയിരുന്നതായും പൊലീസ് ആരോപിക്കുന്നു.
പാകിസ്താൻ ഏജന്റുമാരുമായുള്ള ചാറ്റുകൾ മൊബൈൽ ഫോണിൽ കണ്ടെത്തിയതിനെ തുടർന്ന് ഡൽഹിയിലെ സരായ് കാലെ ഖാനിലെ ചന്ദ് ബിബി ക്യാമ്പിൽ നിന്നാണ് സഹിലിനെ ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീറയ്ക്കും ശൃംഖലയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.
2024-ൽ ഇൻസ്റ്റഗ്രാം വഴി പാകിസ്താൻ ഏജന്റുമായി സഹിൽ ബന്ധപ്പെട്ടതോടെയാണ് ബന്ധം ആരംഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. വിവാഹത്തിന് മുമ്പ് 2022-ൽ പരിചയപ്പെട്ട സമീറയാണ് ഈ ബന്ധം സാധ്യമാക്കാൻ സഹായിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. പിന്നീട് പാകിസ്താൻ ഏജന്റ് ഇരുവരെയും മറ്റൊരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് പരിചയപ്പെടുത്തി.
ദമ്പതികളിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. ഐഎസ്ഐ ശൃംഖലയുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും ഇവർ കൈമാറിയ വിവരങ്ങളുടെ സ്വഭാവമെന്തെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
ഇഗ്നോയിൽ നിന്ന് ബിരുദം നേടിയ സഹിൽ അഭിഭാഷകനൊപ്പം ജോലി ചെയ്തിരുന്നതായും എൽഎൽബി പഠിക്കുന്നതിനായി 2025 ജൂണിൽ ജോലി ഉപേക്ഷിച്ചതായും പൊലീസ് അറിയിച്ചു. സമീറ നോയിഡയിലെ കോൾ സെന്ററിൽ ജോലി ചെയ്തിരുന്നതായും കറസ്പോണ്ടൻസ് വഴി ബിരുദം നേടിയതായും അന്വേഷണ സംഘം വ്യക്തമാക്കി.


