തൃശൂർ: സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പ്രചരിച്ച പാസ്‌പോർട്ടിലെ ചിത്രങ്ങൾ തൃശൂർ സ്വദേശി ദാമോദര മേനോന്റേതാണെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ പേരിൽ കരുമത്രയിലുള്ള പത്ത് സെന്റ് ഭൂമിയുൾപ്പെടെയുള്ള രേഖകൾ പൊലീസ് പരിശോധിച്ചിരുന്നു. തുടർന്നാണ് പുറത്തുവന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
സുകുമാരക്കുറുപ്പ് എവിടെയെന്ന പതിറ്റാണ്ടുകൾ നീണ്ട അന്വേഷണത്തിനിടെ നിർണായക വിവരമെന്ന നിലയിലാണ് കഴിഞ്ഞ ദിവസം ബ്രൂണൈയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവന്നത്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ഒരാളെ ബ്രൂണൈയിൽ കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതോടൊപ്പം പ്രചരിച്ച ചിത്രങ്ങൾ ദാമോദര മേനോന്റേതാണെന്ന് പിന്നീട് വ്യക്തമായി.
ചിത്രം തന്റെ സഹോദരൻ ദാമോദര മേനോന്റേതാണെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശിയായ കരുണാകരൻ രംഗത്തെത്തിയിരുന്നു. 26 വർഷം മുമ്പാണ് ദാമോദര മേനോൻ അവസാനമായി നാട്ടിലെത്തിയത്. എന്നാൽ ഇടയ്ക്കിടെ ഫോണിലൂടെ ബന്ധുക്കളുമായി സംസാരിക്കാറുണ്ടെന്നും കരുണാകരൻ പറഞ്ഞിരുന്നു.
നാട്ടുകാരും ദാമോദര മേനോന്റെ സഹോദരന്റെ വാദം ശരിവെക്കുന്ന പ്രതികരണമാണ് നടത്തിയത്. നിലവിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുകയാണ് ദാമോദര മേനോൻ.
ഒരു മാസം മുമ്പ് ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച ചിത്രം ദാമോദര മേനോൻ അയച്ചിരുന്നതായി ബന്ധുവായ ഗോപി പറഞ്ഞു. അമ്മാവനുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും പ്രചരിച്ച ഫോട്ടോയിലുള്ളത് ദാമോദര മേനോനാണെന്ന് 90 ശതമാനം ഉറപ്പുണ്ടെന്നും ഗോപി വ്യക്തമാക്കിയിരുന്നു. വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചതോടെ ബ്രൂണൈയിൽ സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നുവെന്ന തരത്തിൽ പ്രചരിച്ച വിവരങ്ങൾക്ക് സ്ഥിരീകരണമില്ലെന്ന് പൊലീസ് വ്യക്തമാക്കി.


