കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച ലഭിച്ച പുതിയ മുന്നറിയിപ്പിനെ തുടർന്ന് നേരത്തെ മിന്നൽ പ്രളയം നാശം വിതച്ച ത്രിശൂലി മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. രക്ഷാപ്രവർത്തനവും റോഡ് പുനർനിർമാണം ഉൾപ്പെടെയുള്ള ജോലികളും താൽക്കാലികമായി നിർത്തിവെച്ചതായി പൊലീസ് അറിയിച്ചു.
ബുധനാഴ്ച ഭോട്ടെ കോശി നദി കരകവിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്ന സാഹചര്യത്തിലാണ് വീണ്ടും പ്രളയ മുന്നറിയിപ്പ്.
ത്രിശൂലി നദിയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തുള്ളവരെയും രക്ഷാപ്രവർത്തകരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്ന് നേപ്പാൾ പൊലീസ് ഓഫീസർ പി. ചൗധരി പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്ന വാഹനങ്ങളും പ്രദേശത്ത് നിന്ന് മാറ്റിയതായി അദ്ദേഹം വ്യക്തമാക്കി.
ടിബറ്റൻ ഭാഗത്ത് നിന്ന് ശക്തമായ വെള്ളമൊഴുക്ക് ഉണ്ടാകാനുള്ള സാധ്യതയാണ് പുതിയ ആശങ്കയ്ക്ക് കാരണം. ടിബറ്റൻ മേഖലയിലെ ഒരു അണക്കെട്ട് വീണ്ടും തകർന്നതായി വിവരം ലഭിച്ചതായും നേപ്പാൾ പൊലീസ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ, തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ലോങ്ചാങ് നഗരത്തിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാളിൽ പ്രളയ മുന്നറിയിപ്പ് ശക്തമാക്കിയത്.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശവാസികളും അടിയന്തരമായി ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നേപ്പാൾ പൊലീസ് എക്സിലൂടെ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ത്രിശൂലി നദിയുടെ ജലനിരപ്പ് നിരീക്ഷിച്ചുവരികയാണ്.


