കണ്ണൂർ: ഇരിട്ടി അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ നാല് പശുക്കളെ കൊലപ്പെടുത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി. വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് വനപാലകർ സ്ഥാപിച്ച കെണിയിൽ കടുവ കുടുങ്ങിയത്. ഏകദേശം പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന കടുവയെ ഉടൻ തന്നെ വയനാട് കടുവാ സങ്കേതത്തിലേക്ക് മാറ്റി.
പശുക്കളുടെ ജഡം കാവൽ വെച്ച് വനംവകുപ്പ്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പാലത്തുംകടവിലെ പുല്ലാട്ടുകുന്നേൽ രൂപേഷ് രാഘവന്റെ ഫാമിലെ പശുക്കളെ കടുവ ആക്രമിച്ച് കൊന്നത്. രണ്ട് കറവപ്പശുക്കളും ഒരു ഗർഭിണിയായ പശുവും അടക്കം നാല് പശുക്കളെയാണ് കടുവ കൊലപ്പെടുത്തിയത്. കൊന്ന പശുക്കളെ ഭക്ഷിക്കാൻ കടുവ വീണ്ടും എത്തുമെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പശുക്കളുടെ ജഡത്തിന് സമീപം കൂട് സ്ഥാപിച്ചത്. ഈ കണക്കുകൂട്ടൽ ശരിവെച്ചുകൊണ്ട് രാത്രിയോടെ കടുവ എത്തുകയും കൂട്ടിൽ കുടുങ്ങുകയുമായിരുന്നു.
ഫാമിലെ തൊഴുത്തിന്റെ പുൽക്കൂട് വഴി അകത്തു കയറിയാണ് കടുവ പശുക്കളെ ആക്രമിച്ചത്. അവിടെ തളംകെട്ടിക്കിടന്ന രക്തത്തിലും സമീപത്തെ ചാണകക്കുഴിയിലും കടുവയുടെ കാൽപ്പാടുകൾ വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഈ തെളിവുകൾ പരിശോധിച്ചാണ് മേഖലയിലിറങ്ങിയത് കടുവ തന്നെയാണെന്ന് അധികൃതർ ഉറപ്പിച്ചത്.ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതോടെ കടുത്ത ഭീതിയിലായിരുന്ന നാട്ടുകാർക്ക് കടുവ പിടിയിലായതോടെ ആശ്വാസമായി. ഫാം ഉടമയായ രൂപേഷ് രാഘവനും കുടുംബത്തിനും ഉണ്ടായ കനത്ത നഷ്ടത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ശക്തമാണ്.






