തിരുവനന്തപുരം: പതിനഞ്ചാമത് കേരള നിയമസഭയുടെ അവസാനത്തെ സമ്മേളനം ജനുവരി 20 മുതൽ ആരംഭിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. ജനുവരി 20 മുതൽ മാർച്ച് 26 വരെയാണ് സമ്മേളനം തീരുമാനിച്ചിട്ടുള്ളത്. ആകെ 32 ദിവസത്തേക്ക് നിയമസഭ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. സംസ്ഥാന ബജറ്റ് ജനുവരി 29-ന് അവതരിപ്പിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. സമാധാനപരമായ നിയമസഭ സമ്മേളനമാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്നും, ഭരണപക്ഷവും പ്രതിപക്ഷവും സഭയുടെ പ്രവർത്തനങ്ങളോട് നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
നിയമസഭ പുസ്തകോത്സവം വൻ വിജയമായിരുന്നുവെന്നും സ്പീക്കർ പറഞ്ഞു. രണ്ട് ലക്ഷത്തിലധികം പേരാണ് ഇത്തവണത്തെ പുസ്തകമേള സന്ദർശിച്ചത്. ഇന്ത്യയ്ക്ക് മാതൃകയാകുന്ന രീതിയിൽ നിയമസഭ പുസ്തകോത്സവം സംഘടിപ്പിക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിയമസഭ പുസ്തകോത്സവത്തിന്റെ അഞ്ചാമത് പതിപ്പ് 2027 ജനുവരി 7 മുതൽ നടത്തുമെന്നും സ്പീക്കർ അറിയിച്ചു.
ജനപങ്കാളിത്തം കൊണ്ടും കുട്ടികളും യുവാക്കളുമടക്കം നിരവധി പേർ പങ്കെടുത്തതുകൊണ്ടും ഇത്തവണത്തെ പുസ്തകോത്സവം ശ്രദ്ധേയമായി. നിരവധി പ്രമുഖരുടെ സെഷനുകളും ചർച്ചകളും ഉൾപ്പെടുത്തി, മുൻവർഷങ്ങളിലേതുപോലെ തന്നെ ഇത്തവണത്തെ നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവവും ഏറെ വിജയകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.






