പാലക്കാട്: മംഗലംഡാം ഓടംതോട് മേഖലയിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിൽ കടുവയുടെ ദൃശ്യം പതിഞ്ഞാൽ ഉടൻ കൂട് സ്ഥാപിക്കാൻ തീരുമാനം. കടുവാ സാന്നിധ്യം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ കെ.ഡി. പ്രസേനൻ എം.എൽ.എ, നെന്മാറ ഡി.എഫ്.ഒ പി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ച ശേഷം നടന്ന ചർച്ചയിലാണ് ഈ തീരുമാനം എടുത്തത്.
ഈ മാസം രണ്ടിനാണ് ഓടംതോട് സിവിഎംകുന്ന് ചരപ്പറമ്പിൽ രവീന്ദ്രന്റെ വീട്ടുമുറ്റത്ത് കടുവയെ കണ്ടത്. കാൽപ്പാടുകൾ പരിശോധിച്ച് വനംവകുപ്പ് ഇത് സ്ഥിരീകരിക്കുകയും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. നിലവിൽ കടുവ ഉൾക്കാട്ടിലേക്ക് മടങ്ങിയതായാണ് വനംവകുപ്പിന്റെ നിഗമനം. പത്ത് ദിവസത്തിനുള്ളിൽ ദൃശ്യങ്ങൾ ഒന്നും ലഭിച്ചില്ലെങ്കിൽ ക്യാമറകൾ നീക്കം ചെയ്യും.
പ്രദേശത്ത് കടുവയ്ക്ക് തങ്ങാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. വനംവകുപ്പിന്റെ തേക്ക് പ്ലാന്റേഷനിലെ കാടുമൂടിയ സ്ഥലങ്ങൾ വെട്ടിനീക്കുകയും, കടുവയെ തുരത്താനായി പടക്കം പൊട്ടിക്കുകയും തീയിടുകയും ചെയ്യുന്നുണ്ട്.
കൂടാതെ, സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ കാട് വെട്ടിത്തെളിക്കാൻ ഉടമകൾക്ക് നിർദ്ദേശം നൽകി കത്തയക്കാൻ കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചു. മംഗലംഡാം സംഭരണ പ്രദേശത്തെ കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കാൻ ജലവിഭവ വകുപ്പിനും പഞ്ചായത്ത് കത്ത് നൽകും.
ചർച്ചയിൽ കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ, ആലത്തൂർ റേഞ്ച് ഓഫീസർ എൻ. സുബൈർ, മംഗലംഡാം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.എ. മുഹമ്മദ് ഹാഷിം, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എ. ഷെറീഫ്, വി. രാധാകൃഷ്ണൻ, കെ.വി. രാജൻ തുടങ്ങിയവർ പങ്കെടുത്തു.






