കോട്ടയം: വലവൂർ സഹകരണ ബാങ്കിൽ കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കും ക്രമക്കേടുകൾക്കുമെതിരെ നിക്ഷേപകർ പ്രതിഷേധത്തിലേക്ക്. ‘ഓൾ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറം’ രൂപീകരിച്ച ‘വലവൂർ ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി’യുടെ നേതൃത്വത്തിൽ ജനുവരി 19 തിങ്കളാഴ്ച വൈകിട്ട് 3 മുതൽ 5 വരെ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.
സാധാരണക്കാരായ നിക്ഷേപകർക്ക് തങ്ങളുടെ പണം തിരികെ ലഭിക്കാതെ ദുരിതമനുഭവിക്കുമ്പോഴും, ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തിരിമറികൾ തുടരുകയാണെന്ന് സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ബാങ്കിനെ വൻ പ്രതിസന്ധിയിലാക്കി കോടികൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത ലോബികൾ ഇപ്പോഴും ബാങ്കിൽ സജീവമാണ്. വ്യാജരേഖകൾ ഹാജരാക്കി പണം തട്ടിയെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുള്ള മുൻ പ്രസിഡന്റും അതിന് ഒത്താശ ചെയ്ത മുൻ സെക്രട്ടറിയും ഉൾപ്പെടുന്ന സമിതി, ക്രമക്കേടുകൾ തുടരുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
കോടികൾ തിരിച്ചടയ്ക്കാനുള്ള വ്യക്തിയെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് പകരം വീണ്ടും 50 ലക്ഷം രൂപയുടെ വായ്പ അനുവദിച്ച നടപടി നിക്ഷേപകരോടുള്ള വെല്ലുവിളിയാണെന്നും സമിതി കുറ്റപ്പെടുത്തി.
പാലാ മീഡിയ അക്കാദമിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡെപ്പോസിറ്റേഴ്‌സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട്, കോട്ടയം ജില്ലാ സെക്രട്ടറി ബിനു മാത്യൂസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജിമ്മി കൊറ്റത്തിൽ, ജോസഫ് തോമസ് കാപ്പിൽ, സാവിയോ ജോയി എന്നിവർ പങ്കെടുത്തു. ബാങ്കിന്റെ അഴിമതി ഭരണസമിതിക്കെതിരെയുള്ള പ്രതിഷേധത്തിൽ മണ്ഡലത്തിലെ മുഴുവൻ നിക്ഷേപകരും അണിചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.






