സൂറിച്ച്: ലോകകപ്പ് ടൂര്‍ണമെന്റുകളുടെ ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ഫിഫയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് സീനിയര്‍ ഉപദേഷ്ടാവ് കാര്‍ലോസ് കോര്‍ഡെയ്റോ രാജിവച്ചു.
ഫുട്ബോളിന്റെ ഭാവിക്ക് ദോഷകരമായ കരാറാണിതെന്ന് വിമർശിച്ചാണ് മുൻ ഗോൾഡ്മാൻ സാച്ച്സ് വൈസ് ചെയർമാനും യുഎസ് സോക്കർ ഫെഡറേഷൻ മുൻ പ്രസിഡന്റുമായ കോർഡെയ്റോ പദവി ഒഴിഞ്ഞത്.
ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ഫിഫ ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പുതിയ വാണിജ്യ സബ്സിഡിയറി സ്ഥാപിക്കാനാണ് ഫിഫയുടെ പദ്ധതി. ഇതിന്റെ 20 ശതമാനം വരെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് നൽകി ഏകദേശം 4.2 ബില്യൺ ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ജാരെഡ് കുഷ്നറുടെ സഹോദരൻ ജോഷ്വ കുഷ്നർ സ്ഥാപിച്ച ന്യൂയോർക്ക് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനത്തെയാണ് ഫിഫ നിക്ഷേപകനായി പരിഗണിക്കുന്നത്.
പദ്ധതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇതിനെ ശക്തമായി എതിർക്കുന്നുവെന്നും കോർഡെയ്റോ പ്രസ്താവനയിൽ വ്യക്തമാക്കി. ഫിഫ അംഗരാജ്യങ്ങൾക്കും ഫുട്ബോളിനും ദീർഘകാല ഭാവിക്കും ഇത് മോശം കരാറാണെന്നും അദ്ദേഹം ആരോപിച്ചു.
ഫിഫയ്ക്ക് നിലവിൽ തന്നെ ശക്തമായ സാമ്പത്തിക നിലയുണ്ടെന്നും കോടിക്കണക്കിന് ഡോളറിന്റെ കരുതൽ ശേഖരവും കടബാധ്യതകളില്ലാത്ത സാമ്പത്തിക സംവിധാനവും സംഘടനയ്ക്കുണ്ടെന്നും കോർഡെയ്റോ ചൂണ്ടിക്കാട്ടി. 2022 മുതൽ 2026 വരെയുള്ള കാലയളവിൽ ഫിഫയ്ക്ക് 15 ബില്യൺ ഡോളറിന്റെ വരുമാനം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
4.2 ബില്യൺ ഡോളർ സമാഹരിക്കുന്നതിനായി ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ ആസ്തിയുടെ സ്ഥിരമായ ഓഹരി വിൽക്കുന്നത് ഫുട്ബോളിന്റെ ഭാവി പണയം വെക്കുന്നതിന് തുല്യമാണെന്നും കോർഡെയ്റോ വിമർശിച്ചു.
നിർദേശത്തിൽ വോട്ട് ചെയ്യുന്നതിന് മുമ്പ് സെപ്റ്റംബർ 19നകം വിഷയം വിശദമായി പരിശോധിക്കണമെന്ന് ഫിഫയിലെ 211 അംഗ അസോസിയേഷനുകളോടും അദ്ദേഹം ആവശ്യപ്പെട്ടു.












