കോട്ടയം: ജില്ലയിലൂടെ ഒഴുകുന്ന മണിമലയാറ്റിൽ തടയണ ഇല്ലാത്ത ഭാഗങ്ങളിൽ നീരൊഴുക്ക് കുറഞ്ഞു. ഇതോടെ ഈ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായി. മണിമലയാറ്റിൽ ചെക്ക് ഡാമുള്ള ചെറുവള്ളി, മൂങ്ങാനി, മാരൂർകടവ് കുളത്തൂർ മൂഴി ഭാഗങ്ങളിൽ മാത്രമാണ് ആറ്റിൽ ജലനിരപ്പുള്ളത്. അല്ലാത്ത പ്രദേശങ്ങളിൽ വേനൽചൂടിൽ ആറ്റിൽ മണൽപ്പരപ്പ് തെളിഞ്ഞു.
കടുത്ത വേനൽ ആരംഭിച്ചതോടെ ആറ്റിൽ ജലവിതാനം കുറഞ്ഞു ആറ്റുതീര നിവാസികളടക്കമുള്ളവരുടെ കിണറുകൾ വറ്റിത്തുടങ്ങി. മണിമല വെള്ളാവൂർ പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. വിതരണക്കാരിൽനിന്ന് വെള്ളം വിലയ്ക്കുവാങ്ങുകയാണ് ചെയ്യുന്നത്. ശുദ്ധജലമാണോ വിതരണം ചെയ്യുന്നതെന്ന പരിശോധനപോലും നടക്കുന്നില്ല.
അതിജീവൻ പദ്ധതി ഉണ്ടെങ്കിലും വെള്ളാവൂർ, മണിമല പഞ്ചായത്തുകളിൽ ഈ പദ്ധതി കാര്യമായി പ്രവർത്തിക്കുന്നില്ല. പൈപ്പുകളും ടാപ്പുകളും മീറ്ററും സ്ഥാപിച്ചിട്ടുള്ള ഭൂരിപക്ഷം ആളുകൾക്കും വെള്ളം ലഭിച്ചിട്ടില്ല. വെള്ളാവൂർ പഞ്ചായത്തിൽ നാല്, അഞ്ച്, ആറ്, ഏഴ് വാർസുകളിൽപ്പെട്ട ഏതാനും ആളുകൾക്ക് മാത്രമാണ് ഈ പദ്ധതി പ്രയോജനം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഒരു വേനൽ മഴ ലഭിച്ചെങ്കിലും മണിമല ഭാഗത്ത് മഴ ശക്തമല്ലായിരുന്നു. അതിനാൽ തോട്ടുകളിലും നീരൊഴുക്ക് ഇല്ലാത്ത സ്ഥിതിയാണ്. കുടിവെള്ള വിതരണ പദ്ധതി പ്രയോജനപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.




