കോട്ടയം : എരുമേലിയിൽ പത്തു വർഷം മുൻപ് ആരംഭിച്ച കുടിവെള്ള പദ്ധതി പാതിവഴിയിൽ, നൂറു കണക്കിനു കുടുംബങ്ങൾ വെള്ളം ലഭിക്കാതെ പ്രതിസന്ധിയിൽ ആയി. എരുമേലി കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടമായിട്ടാണ് മണിപ്പുഴ, പ്രപ്പോസ്, മുക്കൂട്ടുതറ, ഇരുമ്പൂന്നിക്കര, തുമരംപാറ, എലിവാലിക്കര, മുട്ടപ്പള്ളി, ഉമ്മിക്കുപ്പ, കണമല, മൂക്കൻപെട്ടി, പമ്പാവാലി, എയ്ഞ്ചൽവാലി, വാർഡുകളിൽ ഇതുവരെ ജലവിതരണം ആരംഭിച്ചിട്ടില്ല.
ഇവിടുള്ള വീടുകളിൽ പൈപ്പ് ലൈനും വാട്ടർ മീറ്ററും ടാപ്പും സ്ഥാപിച്ചിട്ട് വർഷങ്ങളായി. പാണപിലാവ്, പള്ളിക്കുന്ന്, കീരിത്തോട്, എരുത്വപ്പുഴ എന്നിവിടങ്ങളിൽ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. വരൾച്ച രൂക്ഷമായതോടെ ഈ മേഖലയിലെ ജനങ്ങൾ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്. സ്വകാര്യ കുടിവെള്ള വിതരണക്കാരെയാണ് ഈ മേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്നത്.
ദേശീയപാത ആയതിനാലും ഗ്യാരന്റി ഉള്ളതിനാലും റോഡിനു കുറുകെ പൊളിച്ച് പൈപ്പ് സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകുന്നില്ലെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. കോടിക്കണക്കിനു രൂപ ചെലവഴിച്ചാണു ജലവിതരണ പൈപ്പ് ലൈനുകളും ടാങ്കും സ്ഥാപിച്ചത്. അത് ഇപ്പോൾ ഉപയോഗിക്കാൻ കഴിയാതെ കാടു കയറിയ നിലയിൽ ആണ്.






